ജിദ്ദ: പ്രവാസികളുടെ യാത്രപ്രശ്നങ്ങളെക്കുറിച്ച് വിശദമായി പാർലമെൻറിൽ സ്വകാര്യ പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ എം.പിക്കും പ്രസ്തുത വിഷയത്തിൽ ഇടപെട്ടു ചോദ്യങ്ങൾ ഉന്നയിച്ച എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർക്കും നന്ദി രേഖപ്പെടുത്തി കത്തയച്ചതായി ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ കെ.ടി.എ. മുനീർ പറഞ്ഞു.
വിഷയത്തിൽ തുടർനടപടികൾ ഉണ്ടാകുവാൻ ശ്രദ്ധിക്കണമെന്നും കത്തിൽ അഭ്യർഥിച്ചു. ജൂലൈ ആദ്യത്തിൽ അമിതമായ വിമാനയാത്ര നിരക്കുമായി ബന്ധപ്പെട്ട്, കേന്ദ്ര വ്യാമയാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും പരാതി അയച്ചിരുന്നതായും വിഷയത്തിൽ പ്രവാസികൾക്കായി ശക്തമായ ഇടപെടലുകൾ നടത്തുന്നതിന് മുഴുവൻ പ്രവാസി സംഘനകളും ഒരുമിക്കണമെന്നും മുനീർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
സൗദി-ഇന്ത്യ എയർ സർവിസ് എഗ്രിമെന്റ് 2008 ജനുവരിയിൽ ആണ് മാറ്റം വരുത്തിയതും ചർച്ച നടത്തിയതും പിന്നീട് കോവിഡ് സമയത്ത് ചില ചർച്ചകളും മാറ്റങ്ങളും വന്നിരുന്നു. ഇത്പ്രകാരം ഇന്ത്യയിൽനിന്നും സൗദിയിലേക്കും തിരിച്ചും ആഴ്ച്ചയിൽ 40,000 യാത്രക്കാരെ കൊണ്ടുപോകുവാനാണ് സാധിക്കുക. അതായത് ഇന്ത്യയിൽ ഇന്നുള്ള ആറും സൗദിയിലെ രണ്ടും വിമാന കമ്പനികൾക്ക് ഇരു രാജ്യങ്ങളിലേക്കും സർവിസ് നടത്താവുന്നതാണ്.
ഇപ്രകാരം ഒരു ദിവസം ഏകദേശം കുറഞ്ഞ യാത്രക്കാർക്കു മാത്രമാണ് നേരിട്ട് വിമാനയാത്രക്ക് അവസരം ഉണ്ടാവുക. ഇത് ഇവിടെ താമസിക്കുന്ന ദശലക്ഷകണക്കിന് ഇന്ത്യക്കാർക്കു യാത്രാ സൗകര്യത്തിനു മതിയാവില്ല. പ്രത്യേകിച്ചും സീസൺ സമയങ്ങളിൽ ഇതാണ് യാത്രനിരക്ക് വാർധിപ്പിക്കുവാനുള്ള പ്രധാന കാരണം.
അതിനിടയിൽ മോദി സർക്കാർ ഉണ്ടാക്കിയ പുതിയ വ്യോമയാന നയം അനുസരിച്ച്, ഇന്ത്യയിൽ നിന്ന് വിമാന യാത്രക്ക് 5,000 കിലോമീറ്ററിനുള്ളിലുള്ള ഒരു രാജ്യത്തിനും അധിക സീറ്റുകൾ അനുവദിക്കില്ല. സ്വകാര്യ ഇന്ത്യൻ വിമാനക്കമ്പനികളുടെ സീറ്റുകളിൽ ക്വാട്ടയുടെ 80 ശതമാനം തീർന്നില്ലെങ്കിൽ വിദേശ കമ്പനികൾക്ക് കൂടുതൽ സർവിസിന് അനുമതിക്ക് അപേക്ഷ നൽകുവാൻ പോലും സാധിക്കില്ല.
ഇത്തരത്തിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നതിനുള്ള എല്ലാ അവസരങ്ങളും നൽകുകയും ടിക്കറ്റ് നിരക്കിൽ കുറച്ചെങ്കിലും ഇടപെടാൻ സാധിക്കുന്ന ദേശീയ വിമാനകമ്പനിയെ പൂർണമായി സ്വകാര്യവത്കരിക്കുകയും ചെയ്തു. സിവിൽ ഏവിയേഷൻ മേഖല കുത്തക മുതലാളിമാർക്ക് ലാഭകരമാകുവാനുള്ള കളിക്കളമായി മാറ്റി കാഴ്ചക്കാരെ പോലെ ഗാലറിയിൽ ഇരിക്കുകയാണ് സർക്കാറെന്നും മുനീർ വാർത്താകുറിപ്പിൽ പറഞ്ഞു.
എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ചരക്കു വിമാന കമ്പനികൾക്കുള്ളതുപോലെ ഓപൺ സ്കൈ പോളിസി കൊണ്ടുവരണം. കുറഞ്ഞ പക്ഷം സീസൺ സമയത്തെങ്കിലും ടിക്കറ്റ് നിരക്ക് കാര്യത്തിൽ ഇടപെടുവാൻ അധികാരമുള്ള എയർ ടിക്കറ്റ് താരിഫ് റഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണമെന്നും ഈ വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ മുഴുവൻ എം.പിമാർക്കും കത്തയക്കുമെന്നും ലോകകേരള സഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ കെ.ടി.എ. മുനീർ വർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.