ദമ്മാം: ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) കാക്കു സേഫ്റ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഡിഫ സൂപ്പർകപ്പ് 2024’ന്റെ കലാശ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയും ഡിമ ടിഷ്യു ഖാലിദിയ്യ എഫ്.സിയും ഏറ്റുമുട്ടും.
റാക്ക അൽ യമാമ യൂനിവാഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ യൂണി ഗാർബ് ദല്ല എഫ്.സിയുടെയും നബാറ്റാറ്റ് ജുബൈൽ എഫ്.സിയുടെയും വെല്ലുവിളികളെ അതിജയിച്ചാണ് ഇരു ടീമുകളും ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ യോഗ്യത നേടിയത്. ജൂലൈ 26ന് വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തോടെ ഒന്നര മാസത്തോളം നീണ്ടുനിൽക്കു മേളക്ക് സമാപനമാകും.
ദല്ല എഫ്.സിക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബദറിന്റെ വിജയം. മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും മധ്യനിരയിൽ തകർത്ത് കളിച്ച ഫവാസ് കിഴിശ്ശേരിയിലൂടെ ആദ്യ ഗോൾ നേടിയത് ബദർ ആയിരുന്നു.
തുടർന്ന് വാശിയോടെ കളിച്ച ദല്ല എഫ്.സി ശുഹൈബിന്റെ ഗോളിലൂടെ തിരിച്ചടിച്ചെങ്കിലും ഡിഫൻസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്ന അനസ് പരിക്കേറ്റ് മടങ്ങിയത് ദല്ല എഫ്.സിയുടെ താളം തെറ്റിച്ചു.
തുടർന്ന് നിയാസും ഫവാസും ബസാമും ഓരോ ഗോൾ കൂടി നേടിയതോടെ മത്സരത്തിലേക്ക് തിരിച്ചുവരാനാവാത്ത വിധം ദല്ല എഫ്.സി തകർന്നു. അവസാനം സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ മുബഷിർ കൂടി ഗോൾ നേടിയതോടെ ദല്ലയുടെ പരാജയം പൂർണമായി.
മത്സരത്തിൽ ഒരു ഗോൾ നേടുകയും മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ബദറിന്റെ ബസാം ആണ് മത്സരത്തിൽ പ്ലയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമായിരുന്ന രണ്ടാം സെമിയിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു നബാറ്റാറ്റ് ജുബൈൽ എഫ്.സിക്കെതിരെ ദിമ ടിഷ്യു ഖാലിദിയ്യ എഫ്.സിയുടെ വിജയം.
മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ മൈതാനത്തിെൻറ വലതുഭാഗത്തിലൂടെ കുതിച്ച മുന്നേറ്റനിര താരം പ്രിൻസിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഖാലിദിയ്യ ഗോൾകീപ്പർ മുമ്പീന് ഒരവസരവും നൽകാതെ പോസറ്റിന്റെ ഇടതുമൂലയിൽ പതിച്ചപ്പോൾ ജുബൈൽ എഫ്.സി ആദ്യ ലീഡെടുത്തു.
എന്നാൽ, ക്യാപ്റ്റൻ സുബൈറിന്റെയും റിൻഷിഫിന്റെയും തകർപ്പൻ ഗോളുകളിലൂടെ ഖാലിദിയ്യ ലീഡ് തിരിച്ച് പിടിച്ചു. നബീലിന്റെ പാസ് സ്വീകരിച്ച് വിഷ്ണു മൂന്നാം ഗോളും നേടിയതോടെ ഖാലിദിയ്യ മത്സരം തങ്ങളുടെ വരുതിയിലാക്കി. ഇതിനിടെ മത്സരത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് ക്യാപ്റ്റൻ സുബൈർ മടങ്ങിയതോടെ ഖാലിദിയ്യ എട്ട് പേരായി ചുരുങ്ങിയെങ്കിലും ജസീമിന്റെ നാലാം ഗോളിലൂടെ ഖാലിദിയ്യ മത്സരത്തിൽ സർവാധിപത്യം ഉറപ്പിച്ചു.
അവസാന മിനിറ്റിൽ പെനാൽറ്റിയിലൂടെ പ്രിൻസ് ജുബൈൽ എഫ്.സിക്കായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും ഫൈനലിലേക്കുള്ള ഖാലിദിയയുടെ പ്രയാണത്തെ തടയാൻ ജുബൈൽ എഫ്.സിക്കായില്ല. മത്സരത്തിൽ ഖാലിദിയ്യയുടെ മധ്യനിരയിൽ തകർത്ത് കളിച്ച റിൻഷിഫ് തന്നെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. സെമി പോരാട്ടങ്ങളിൽ അൽഖോബാർ ജി.എം.സി ഷോറൂം മാനേജർ അബ്ദുല്ല ഹമാദ, ഹൈഡിറോക്സ് മാനേജർ ഈസ്സ അൽ-നാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
മുബാറക് കാക്കു, മാജിദ് അൽ-നാസർ, കബീർ കൊണ്ടോട്ടി, റോണി ജോൻസി, മഹ്മൂദ് പൂക്കാട്, ഷമീർ അരീക്കോട്, മൻസൂർ മങ്കട, ജൗഹർ കുനിയിൽ, ആസിഫ് കൊണ്ടോട്ടി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.