കെ.പി.സി.സി വക്താവ് അഡ്വ. അനിൽ ബോസ് റിയാദിൽ
വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ആര് മത്സരിച്ചാലും ജയം ഉറപ്പാണെന്ന് എ.ഐ.സി.സി അംഗവും കെ.പി.സി.സി വക്താവുമായ അഡ്വ. അനിൽ ബോസ് റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള യുവനേതാക്കൾ എത്തുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാലക്കാട് ഒരാളും രണ്ടാളും അല്ല പലരുടെയും പേര് പരിഗണയിലുണ്ട്. അതിൽ മുതിർന്നവരും യുവാക്കളുമുണ്ട്.
എതിർ വിഭാഗം ഇറക്കുന്ന ചീട്ട് കൂടി നോക്കിയായിരിക്കും അക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. ഏതെങ്കിലും വ്യക്തിയോടുള്ള പ്രത്യേക സ്നേഹമോ നേതാക്കന്മാരുടെ പാരമ്പര്യമോ പരിഗണനാ വിഷയമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ തോൽവിയെക്കുറിച്ചുള്ള ചോദ്യത്തിന് ബി.ജെ.പിയുടേത് രാഷ്ട്രീയ വിജയമല്ലെന്നും തൃശൂരിൽ ജയിച്ചത് ബി.ജെ.പിയാണെന്ന് സുരേഷ് ഗോപി പോലും പറയുന്നില്ല. സ്ഥാനാർഥി നിർണയത്തിൽ പിഴവുകളൊന്നും സംഭവിച്ചില്ലെന്നും മുരളീധരൻ തോറ്റെങ്കിലും തൃശൂരിൽ മത്സരിച്ച തീരുമാനം 18 മണ്ഡലങ്ങളിലും ഗുണം ചെയ്തെന്നും അഡ്വ. അനിൽ ബോസ് പറഞ്ഞു.
കേന്ദ്രത്തിൽ ഇന്ന് വേണമെങ്കിൽ ഇന്ന് സർക്കാറുണ്ടാക്കാം. പക്ഷേ, നേരായ മാർഗത്തിലല്ലാതെ കുതിരക്കച്ചവടത്തിന് ഇൻഡ്യ മുന്നണിയില്ല. അധികാരംമാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടി അല്ല കോൺഗ്രസ്സെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ബോംബെ, ഹരിയാന, ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പുകൾ ഈ സർക്കാറിന്റെ തകർച്ച തീരുമാനിക്കും. ഈ സർക്കാർ തുടരണോ വേണ്ടയോ എന്ന പൊതുവികാരം അപ്പോൾ ഫലം വരുന്നതോടെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയതായിരുന്നു അഡ്വ. അനിൽ ബോസ്. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സജീർ പൂന്തുറ, വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന്, മീഡിയ കൺവീനർ അഷ്റഫ് മേച്ചേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
റിയാദ്: കർണാടകയിൽ പ്രകൃതി ദുരന്തത്തിൽ അർജുൻ അപകടത്തിൽപ്പെട്ടത് രാഷ്ട്രീയ ആയുധമാക്കുന്നത് ശരികേടാണെന്ന് അഡ്വ. അനിൽ ബോസ്. പ്രകൃതി ദുരന്തങ്ങൾ പ്രവചിക്കാൻ കഴിയില്ല. കേസ് റിപ്പോർട്ട് ചെയ്ത സമയം മുതൽ കർണാടകയിലെ വിവിധ വകുപ്പുകൾ സജീവമായി ഇടപെടുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യം വെച്ച് സൈബർ എഴുത്തുകാർ കേരളത്തിലാണ് ഈ ദുരന്തമെങ്കിൽ ഇങ്ങനെ ആകുമായിരുന്നില്ല എന്ന് പ്രചരിപ്പിക്കുന്നുണ്ട്.
കൂടെ കർണാടക സർക്കാറിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞദിവസം നടന്ന രണ്ട് അപകടങ്ങൾ ബോധപൂർവം മറന്നാണ് ഈ പ്രചാരണം. ലിഫ്റ്റിൽ ഒരാൾ രണ്ട് ദിവസം കുടുങ്ങിയതും തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ജോയ് മരിച്ചതും സർക്കാർ നിർമിത ദുരന്തങ്ങളാണ്. എന്നിട്ട് പോലും പ്രതിപക്ഷം അത് രാഷ്ട്രീയം പറയാനുള്ള അവസരമാക്കിയിട്ടില്ല. ദുരന്തങ്ങളെ മലയാളികൾ ഒറ്റക്കെട്ടായി നേരിടുകയാണ് പതിവ്. ഇതുപോലെ രാഷ്ട്രീയം കളിക്കുന്നത് നല്ലതല്ലെന്നും അനിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.