അബഹ: മകൻ്റെ ഘാതകന് നിരുപാധികം മാപ്പ് നൽകി സൗദിയിൽ ജോലി ചെയ്യുന്ന സിറിയൻ പൗരൻ. ദക്ഷിണ സൗദിയിലെ അസീർ മേഖലയിലാണ് സംഭവം.
ഖാലിദിയയിലെ ജനറൽ കൗൺസിലിൽ സ്വദേശികളും വിദേശികളുമായുള്ള പ്രവിശ്യാ ഗവർണർ അമീർ തുർക്കി ബിൻ ത്വലാലിെൻറ മുഖാമുഖം പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി ഈ മാപ്പ് പ്രഖ്യാപനമുണ്ടായത്. യാതൊരു നഷ്ടപരിഹാരവും ആവശ്യപ്പെടാതെ നിരുപാധികം തെൻറ മകെൻറ കൊലപാതകിക്ക് മാപ്പ് നൽകുന്നതായി സിറിയൻ പൗരൻ ത്വലാൽ അഹ്മദ് പ്രഖ്യാപിച്ചു.
പരലോകം കാംക്ഷിച്ച് മകൻ്റെ കൊലയാളിക്ക് നിരുപാധികം മാപ്പ് നൽകുന്നതായി മുഖാമുഖം പരിപാടിയിലെ സദസിന് മുമ്പാകെ ത്വലാൽ അഹ്മദ് വ്യക്തമാക്കി. ഇതിൽ വലിയ നന്മകൾ കാണുന്നു. രാജ്യത്തെ ഭരണകൂടത്തോടും ജനങ്ങളോടുമുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നുവെന്നും ത്വലാൽ അഹ്മദ് കൂട്ടിച്ചേർത്തു. കൊലയാളിയുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും മാപ്പ് അഭ്യർഥനയോടുള്ള സിറിയൻ പിതാവിൻ്റെ മാപ്പ് പ്രഖ്യാപനം കേട്ട് സദസ്സിലുള്ളവർ കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ചു. മകൻ്റെ കൊലയാളിയോടുള്ള പിതാവിൻ്റെ മാന്യമായ നിലപാടിൽ നന്ദി പറഞ്ഞ് പരിപാടിയിൽ പങ്കെടുത്തവരിൽ പലരും ത്വലാൽ അഹ്മദിൻ്റെ തലയിൽ ചുംബിക്കുകയും അയാളെ ആശ്ലേഷിക്കുകയും ചെയ്തു.
കൊലപാതകി സൗദി പൗരനാണെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാപ്പ് പ്രഖ്യാപനവും ആളുകളുടെ ആഹ്ലാദ പ്രകടനവും നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. അസീർ പ്രവിശ്യാ ഗവർണറേറ്റാണ് ആദ്യം ‘എക്സി’ൽ വീഡിയോ പങ്കുവെച്ചത്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറലായി. മാപ്പ് പ്രഖ്യാപനത്തെ സമൂഹ മാധ്യമങ്ങളിൽ നിരവധിയാളുകളാണ് പ്രശംസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.