ഹജ്ജ്, ഉംറ, മദീന സന്ദർശനം എന്നിവയുമായി ബന്ധപ്പെട്ടുള്ള 23ാമത് ശാസ്ത്ര സമ്മേളനം മദീനയിൽ ആരംഭിച്ചപ്പോൾ
മദീന: ഹജ്ജ്, ഉംറ, മദീന സന്ദർശനം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾക്കായുള്ള 23ാമത് ശാസ്ത്രസമ്മേളനം മദീനയിൽ ആരംഭിച്ചു. ‘ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിൽ ആരോഗ്യ മികവ്’ എന്ന തലക്കെട്ടിൽ മക്ക ഉമ്മുൽ ഖുറാ സർവകലാശാലക്ക് കീഴിലെ ഹജ്ജ്, ഉംറ ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഫോറം മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് ബിൻ ഫൈസൽ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദർശന പവിലിയനുകൾ ഡെപ്യൂട്ടി ഗവർണർ കണ്ടു. ഹജ്ജ് ഉംറ തീർഥാടകരുടെ സൗദിയിലേക്കു പുറപ്പെടുന്നതു മുതൽ മടങ്ങിപ്പോകുന്നതുവരെയുള്ള സുരക്ഷിത യാത്രയും തീർഥാടന അനുഭവവും സമ്പന്നമാക്കുന്നതിനായി വിവിധ പദ്ധതികളിലായി 40 ലധികം വകുപ്പുകളുടെ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുകയും ശാസ്ത്രീയ വശങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഹജ്ജ്, ഉംറ, സിയാറ ഗവേഷണ കേന്ദ്രം ഡീൻ ഡോ. അദ്നാൻ അൽശഹ്റാനി പറഞ്ഞു. ഹജ്ജ് ഉംറ സിയാറ തീർഥാടകരുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. 13 വർക്ക്ഷാപ്പുകളും 10 ശാസ്ത്രീയ സെഷനുകളും പരിപാടിയിലുണ്ടാകും. 35 പ്രഭാഷകരാണ് പങ്കെടുക്കുന്നത്. 110 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.