റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഹോഴ്സ് ജംപിങ് ചാമ്പ്യൻഷിപ്പിന് വടക്കൻ മേഖലയിലെ തബൂക്ക് നഗരത്തിൽ തുടക്കം. കായിക മന്ത്രാലയത്തിന്റെ തബൂക്ക് ശാഖയും സൗദി കുതിരസവാരി ഫെഡറേഷനും സംയുക്തമായി തബൂക്കിലെ തുനയാന സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ സ്ത്രീപുരുഷന്മാരായ 18 അത്ലറ്റുകൾ മത്സരിച്ചു.
തുടക്കക്കാർക്കായി 70-80 സെൻറീമീറ്ററും അമച്വർ വിഭാഗത്തിൽ 90-100 സെൻറീമീറ്ററും ഉയരമുള്ള ഹർഡിലുകൾ ചാടിക്കടന്നുള്ള രണ്ട് റൗണ്ട് മത്സരങ്ങളാണ് ആദ്യദിനം അരങ്ങേറിയത്. തുടക്കക്കാരുടെ വിഭാഗത്തിൽ റൈഡർ അബ്ദുൽ ഇലാഹ് അൽഷഹ്റാനി ഒന്നാം സ്ഥാനവും മുഖ്രിൻ മുഷബാബ് അൽഷഹ്റാനി രണ്ടാം സ്ഥാനവും മൊവാസ് അൽറഹ്മാനി മൂന്നാം സ്ഥാനവും നേടി. അമച്വർ വിഭാഗത്തിൽ അബ്ദുറഹ്മാൻ അൽമുർഷിദ് ഒന്നാം സ്ഥാനത്തിനും അബ്ദുല്ല അൽഗാംദി രണ്ടാം സ്ഥാനത്തിനും മുഹമ്മദ് അൽ ഷെഹ്രി മൂന്നാം സ്ഥാനത്തിനും അർഹത നേടി.
കുതിരസവാരി മത്സരം പോഷിപ്പിക്കുന്നതിനും അത്ലറ്റുകൾക്കുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും മേഖലയിലെ റൈഡർമാരുടെയും കുതിര ഉടമകളുടെയും എണ്ണം വർധിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് കായിക മന്ത്രാലയം ഡയറക്ടർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബൗദ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.