അബ്ഹ: പർവത ഗോത്രങ്ങളുടെ പരമ്പരാഗത കലാരൂപങ്ങൾ തനിമ ചോരാതെ പുനരവതരിപ്പിച്ച് ‘ഖിമ്മം ഫെസ്റ്റിവൽ’. നൂറ്റാണ്ടുകളായി പർവതമേഖലകളിൽ വസിക്കുന്ന ഗോത്രവർഗങ്ങൾ തങ്ങളുടെ പരമ്പരാഗത ജീവിതരീതിയോടൊപ്പം സംരക്ഷിക്കുന്ന കലാരൂപങ്ങൾക്കായി സൗദി സാംസ്കാരിക മന്ത്രാലയം അന്താരാഷ്ട്ര മാനങ്ങളോടെ സംഘടിപ്പിച്ച ഖിമ്മം ഫെസ്റ്റിവലിനാണ് അബ്ഹ അതിഥേയത്വം വഹിച്ചത്.
മന്ത്രാലയത്തിന് കീഴിലുള്ള തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അതോറിറ്റി നേതൃത്വം നൽകിയ ഒരാഴ്ച നീണ്ട അന്തർദേശീയ നാടോടി ഉത്സവമേളക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ സമാപനമായി. മലമ്പ്രദേശങ്ങളിൽ നിന്നുള്ള ഗോത്രവർഗ കലാപരിപാടികൾക്കായി മാത്രം അരങ്ങേറുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഉത്സവമെന്ന നിലയിൽ ‘ഖിമ്മം ഫെസ്റ്റിവൽ’ ശ്രദ്ധേയമായി.
14 അന്താരാഷ്ട്ര ഗോത്രകലാസംഘങ്ങളും സൗദിയിൽനിന്നുള്ള 16 കലാസംഘങ്ങളും തനത് പാരമ്പര്യ നൃത്തങ്ങളും മറ്റ് കലാരൂപങ്ങളും അവതരിപ്പിച്ചു. മൊറോക്കോ, ചൈന, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ അന്താരാഷ്ട്ര സംഘങ്ങളിലായി എത്തി. സൗദിയിലെ വിവിധ ഗിരിജന ഗോത്രങ്ങളുടെ കലാരൂപങ്ങളുമായി സ്വദേശി കലാകാരന്മാരും അണിനിരന്നു.
അസീർ പ്രവിശ്യയിലെ മാലിക് ഹിസ്റ്റോറിക്കൽ പാലസ്, അൽ മുശൈത് കൊട്ടാരങ്ങൾ, അബു നുഖത്ത അൽ മുതാഹ്മി, ബസ്ത അൽ ഖാബിൽ, അൽ മസ്കിയിലെ അബു ഷഹ്റ പാലസ്, ഷംസാൻ കാസിൽ, ബിൻ അദ്വാൻ ഹെറിറ്റേജ് വില്ലേജ് എന്നിവിടങ്ങളിലാണ് ഉത്സവ വേദികളൊരുങ്ങിയത്. 2017ൽ അറബ് വിനോദസഞ്ചാര മേഖലയുടെ തലസ്ഥാനമെന്ന കിരീടം 2017ലാണ് അബ്ഹയെ തേടിയെത്തിയത്. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ഒരുപോലെ ആകർഷിക്കുന്ന മേഖലയുടെ സാംസ്കാരിക കലണ്ടറിലെ ഏറ്റവും പുതിയ പരിപാടിയാണ് ഖിമ്മം ഫെസ്റ്റിവൽ. ഇത് സൗദി അറേബ്യയെ പർവത ഗോത്രകലാരൂപങ്ങളുടെ വീണ്ടെടുപ്പിന്റെ അന്തർദേശീയ കേന്ദ്രമാക്കി മാറ്റുമെന്നാണ് കരുതുന്നത്. വരുംവർഷങ്ങളിലും ഇത്തരം പരിപാടികളുമായി മുന്നോട്ടു പോകാനാണ് സംഘാടകരുടെ തീരുമാനം.
രാജ്യത്തിന്റെ വടക്ക് തബൂക്ക് മുതൽ തെക്ക് നജ്റാൻ വരെയുള്ള പർവതപ്രദേശങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് ഇത്തവണ തദ്ദേശീയ കലാസംഘങ്ങളായി എത്തി പരിപാടികൾ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള പർവത ഗോത്ര സംസ്കാരങ്ങളെ കോർത്തിണക്കിയ ഒരു പരിപാടിയായിരുന്നു ഇത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ സംസ്കാരങ്ങൾ തമ്മിലുള്ള സമാനതകളും അന്തരങ്ങളും പഠിക്കാൻ സഹായിക്കുന്നതാണ് ഖിമ്മം മേള.
നൃത്തചലനങ്ങൾക്ക് ദേശാതിരുകൾക്കതീതമായി ഏതെങ്കിലും തരത്തിലുള്ള സമാനതകളുണ്ടെന്നു കണ്ടെത്താനാവുമെന്ന് കലാനിരൂപകർ പറയുന്നു. ആളുകൾ മറ്റു സംസ്കാരങ്ങൾ കാണേണ്ടത് വളരെ പ്രധാനമാണ്. അവർ എങ്ങനെ നൃത്തങ്ങളും പാട്ടുകളും ഉപയോഗിച്ച് ആഘോഷിക്കുന്നു എന്ന് മനസ്സിലാക്കാനും ഇത് സഹായിക്കും. ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യക്കാരായ കലാകാരൻമാരുടെ ഒരുമിച്ചുള്ള സാംസ്കാരിക ഘോഷയാത്ര അബ്ഹ ആർട്സ് സ്ട്രീറ്റിൽ നടന്നിരുന്നു. വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരുടെ തനത് കലാരൂപങ്ങളുടെ പ്രകടനങ്ങൾ ഈ ഘോഷയാത്രയിൽ ഉണ്ടായിരുന്നു.
ഈ വർഷത്തെ മേളയിൽ സൗദി നാടോടിനൃത്തങ്ങൾ അവതരിപ്പിക്കപ്പെട്ടു. അസീർ മേഖലയിൽ വ്യാപകമായി അരങ്ങേറാറുള്ള ആയോധന കലകളുടെ ഒരു രൂപമായ അർദയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. നാടോടി കലാവതരണങ്ങൾക്ക് ഇന്ന് നിരവധി കാഴ്ചക്കാരുണ്ടെന്നും വിനോദസഞ്ചാരത്തിൽ ഇതിന് പ്രാധാന്യമുണ്ടെന്നും അർദ ഗ്രൂപ് കോഓഡിനേറ്റർ അബ്ദുല്ല അൽ ഷാഹർ പറഞ്ഞു. ഇത്തരം ഉത്സവങ്ങൾ രാജ്യത്തിന്റെ പൈതൃകം പൊതുവായി സംരക്ഷിക്കുകയും ഭാവിതലമുറകൾക്ക് കൈമാറുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.