ജിദ്ദ: ചരിത്രപരവും സാംസ്കാരികവുമായി അറിയപ്പെട്ട കൊട്ടാരങ്ങൾ വികസിപ്പിച്ച് ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നു. ഇതിനായി 'ബോട്ടിക് ഗ്രൂപ്'എന്ന സംരംഭം കിരീടാവകാശിയും പൊതുനിക്ഷേപ നിധി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. കൊട്ടാരങ്ങളെ പുനരുദ്ധരിച്ച് ലക്ഷ്വറി ബോട്ടിക് ഹോട്ടലുകളാക്കി മാറ്റുന്നതാണ് പദ്ധതിയെന്ന് കിരീടാവകാശി വ്യക്തമാക്കി. രാജ്യത്തിന്റെ സംസ്കാരത്തോടൊപ്പം ദേശീയ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും അസാധാരണവും അതുല്യവുമായ ആതിഥേയ അനുഭവം ഒരുക്കാനുമാണിത്. സ്വകാര്യ നിക്ഷേപകരുമായി സഹകരിച്ചാണ് നടപ്പാക്കുക.
ആദ്യഘട്ടത്തിൽ മൂന്ന് ചരിത്രസ്ഥലങ്ങൾ വികസിപ്പിക്കും. ജിദ്ദയിലെ അൽഹംറ പാലസ്, റിയാദിലെ തുവൈഖ് പാലസ്, റെഡ് പാലസ് എന്നിയാണ് നവീകരിക്കുന്നത്. 33 ലക്ഷ്വറി സ്യൂട്ടുകളും 44 ആഡംബര വില്ലകളും ഉൾപ്പെടെ 77 മുറികൾ ഉൾപ്പെടുന്നതായിരിക്കും ജിദ്ദയിലെ അൽഹംറ പാലസ്. 40 ലക്ഷ്വറി സ്യൂട്ടുകളും 56 ആഡംബര വില്ലകളും ഉൾപ്പെടെ 96 മുറികൾ ഉൾപ്പെടുന്നതായിരിക്കും റിയാദിലെ തുവൈഖ് പാലസ്. 46 ലക്ഷ്വറി സ്യൂട്ടുകളും 25 ആഡംബര അതിഥി മുറികളും ഉൾപ്പെടെ 71 മുറികൾ അടങ്ങുന്നതായിരിക്കും റിയാദിലെ റെഡ് പാലസ്.
അത്യാഡംബര ആതിഥേയ മേഖലയെ സമ്പുഷ്ടമാക്കി പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വികസനത്തിനും സംഭാവന നൽകുന്ന ആധുനിക ജീവിതശൈലിയും 'ബോട്ടിക് ഗ്രൂപ്'സമന്വയിപ്പിക്കും. മികച്ച അന്താരാഷ്ട്ര റസ്റ്റാറൻറുകൾക്കായി കമ്പനി നിരവധി ഓപ്ഷൻ നൽകും. പുതിയ വിനോദ കേന്ദ്രങ്ങളിൽ വിശ്രമത്തിനുള്ള അന്തരീക്ഷം പ്രദാനം ചെയ്യും. കൂടാതെ ഒരോ അതിഥിക്കും പ്രത്യേക സേവനങ്ങളും നൽകുമെന്നും കിരീടാവകാശി പറഞ്ഞു. കിരീടാവകാശിയുടെ 'ബോട്ടിക് ഗ്രൂപ്പി'ന്‍റെ പ്രഖ്യാപനം രാജ്യത്തെ പൊതുനിക്ഷേപ നിധിയുടെ പങ്കിന്റെ സ്ഥിരീകരണമാണെന്ന് നിധി ഗവർണർ യാസിർ അൽറുമയാൻ പറഞ്ഞു.
സൗദി സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ഫണ്ടിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യും. സൗദി വിപണിയിലെ ടൂറിസം സാധ്യത വൈവിധ്യവത്കരിക്കുന്നതിനും സഹായിക്കും. വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രമുഖ വിനോദസഞ്ചാര സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ പ്രാദേശികമായും അന്തർദേശീയമായും രാജ്യത്തിന്റെ സ്ഥാനം വർധിപ്പിക്കുമെന്നും സൗദി നിക്ഷേപനിധി ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.