ജുബൈൽ: രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ‘രണ്ടു മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ്’ പദ്ധതി നടപ്പാക്കുമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഴുവൻ കര, കടൽ, വ്യോമ തുറമുഖങ്ങളിലും കസ്റ്റംസ് ക്ലിയറൻസ് സംവിധാനത്തിൽ പ്രകടമായ വേഗം വരുത്താൻ പദ്ധതി നടപ്പാക്കുന്നത്. ഈ മാസം 26ന് നടക്കുന്ന അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണത്തിന്റെ മുന്നോടിയായാണ് അതോറിറ്റിയുടെ പ്രഖ്യാപനം.
അതോറിറ്റി ഗവർണർ സുഹൈൽ അബൻമിയുടെ സാന്നിധ്യത്തിൽ വിവിധ കസ്റ്റംസ് ക്ലിയറൻസ് യോഗത്തിൽ ഉദ്യോഗസ്ഥർ പങ്കെടുത്തു. പരസ്പര സഹകരണത്തിന്റെ ഒരു സുപ്രധാന ഘട്ടം പൂർത്തിയാക്കിയതിനുശേഷമാണ് രണ്ടു മണിക്കൂറിനുള്ളിൽ ക്ലിയറൻസ് സംരംഭം നടപ്പാക്കുന്നതെന്ന് അബൻമി പറഞ്ഞു. രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുകയും വ്യാപാര സംരംഭങ്ങളെ പിന്തുണക്കുകയും ചെയ്യുകയാണ് ലക്ഷ്യം. കസ്റ്റംസ് അധികാരികൾ തമ്മിലുള്ള ശ്രമങ്ങൾ ഏകീകരിക്കുന്നതിനുള്ള ഒരു സവിശേഷ മാതൃകയാണ് ഈ സംരംഭം പ്രതിനിധാനം ചെയ്യുന്നതെന്ന് അതോറിറ്റി ചീഫ് അഭിപ്രായപ്പെട്ടു.
എല്ലാ കസ്റ്റംസ് തുറമുഖങ്ങളിലെയും പ്രകടനവും ഉൽപാദനക്ഷമതയും ഉയർത്തുന്നതിനും ലോജിസ്റ്റിക് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും. ഇത് രാജ്യത്തിന്റെ ആഗോള മത്സരക്ഷമതയെ പിന്തുണക്കുകയും ബിസിനസ് രീതികൾ മെച്ചപ്പെടുത്തുകയും ചെയ്യും. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം ;തൊഴിലാളികളുടെ സ്പോൺസർഷിപ്പും സ്വയം മാറും
ജിദ്ദ: ഒരേ വാണിജ്യ രജിസ്ട്രേഷന് (സിജ്ൽ തിജാരിയ) കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സ്പോൺസർഷിപ്പും സ്വയം കൈമാറ്റം ചെയ്യപ്പെടുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ സ്ഥാപനമാണ് പൂർത്തിയാക്കേണ്ടത്. തൊഴിൽകാര്യ ഓഫിസിലെത്തുക, മുൻ ഉടമയുടെ ഫയൽ മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കുക, പുതിയ ഉടമക്കായി ഫയൽ തുറക്കുക എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 പ്രകാരം ജോലിയുടെ പേരിൽ തൊഴിലുടമയുടെ മേൽ ചുമത്തുന്ന സർക്കാർ ഫീസുകളൊന്നും തൊഴിലാളി വഹിക്കേണ്ടതില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.