ജിദ്ദ: രാജ്യത്ത് ആറ് സ്വർണഖനികൾ പ്രവർത്തിക്കുന്നുണ്ടെന്നും 2015ലെ ഉൽപാദനത്തിന്റെ 10 മടങ്ങ് ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഖനന-വ്യവസായ-ധാതുവിഭവ ഡെപ്യൂട്ടി മന്ത്രി ഖാലിദ് അൽ മുദൈഫർ പറഞ്ഞു. 'റൊട്ടാന ഖലീജിയ' ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആറു ഖനികൾ നിർമാണത്തിലാണ്. അതിൽ ഏറ്റവും വലുപ്പമുള്ളവ റിയാദ്-താഇഫ് റോഡിലെ 'മൻസൂറ', 'മസറ' എന്നിവയാണ്. സ്വർണ ധാതുനിക്ഷേപം അറബ് ദറഅ് മേഖലയിൽ തെക്ക് നജ്റാനും ജീസാനും വടക്ക് മദ്യനും ഇടയിൽ വ്യാപിച്ചുകിടക്കുന്നു. മുമ്പ് കണ്ടെത്തിയതും 2016ലെ വിലയും അടിസ്ഥാനമാക്കി സൗദി അറേബ്യയിലെ ധാതുസമ്പത്തിന്റെ ആകെ മൂല്യമായ അഞ്ചു ലക്ഷം കോടി റിയാലിൽ സ്വർണത്തിന്റെ മൂല്യം 860 ശതകോടി റിയാലായി കണക്കാക്കപ്പെടുന്നു. ഇന്നത്തെ വിലയിൽ ഇത് കണക്കാക്കുമ്പോൾ മൂല്യം അതിനേക്കാൾ വളരെ കൂടുതലായിരിക്കും.
മൊത്തത്തിലുള്ള ധാതുമൂല്യത്തിന്റെ 18 ശതമാനം സ്വർണമാണ്. ആയതിനാൽ ഫോസ്ഫേറ്റുകൾക്കു ശേഷം മൂല്യമുള്ള രണ്ടാമത്തെ ധാതു സ്വർണമാണെന്നും മുദൈഫർ വിശദീകരിച്ചു. നിലവിൽ ഏകദേശം നാലു ലക്ഷം ഔൺസ് സ്വർണം ഉൽപാദിപ്പിക്കുന്നു. അപൂർവ ലോഹങ്ങളുടെ 90 ശതമാനം നിർമാണവും ചൈനയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന് ഏകദേശം 300 ശതകോടി റിയാൽ വിലമതിക്കുന്ന അപൂർവ ധാതുക്കളുണ്ട്. ഖനന പദ്ധതിയിലൂടെ 65 ശതമാനത്തിലധികം ധാതുക്കളുടെ ഇറക്കുമതി കുറക്കാൻ ലക്ഷ്യമിടുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രാലയം നടത്തിയ ഒരു വിശകലനത്തിൽ, ഉദ്യോഗാർഥികൾക്ക് പരിശീലനം നേടാനും യോഗ്യത നേടാനും കഴിയുന്ന ഏകദേശം 50,000 ജോലികളുണ്ട്. അതിൽ 20,000 ജോലികൾ ഖനന മേഖലയിലും 30,000 ജോലികൾ ലോഹവുമായി ബന്ധപ്പെട്ട മേഖലയിലുമാണ്. ഈ തൊഴിൽ അവസരങ്ങളിൽ 30 ശതമാനം യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും 70 ശതമാനം സാങ്കേതിക വിദഗ്ധർക്കും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.