ഹരീത് മത്സ്യങ്ങളെ പിടികൂടാൻ തടിച്ചുകൂടിയ ദ്വീപ് നിവാസികൾ
ജീസാൻ: ഭൂഖണ്ഡങ്ങൾ താണ്ടി ചെങ്കടലിലെ ഫറസാൻ പവിഴപ്പുറ്റ് മേഖലയിൽ എത്തി ജീവിതം ഹോമിക്കുന്ന 'ഹരീത്' മത്സ്യങ്ങളെ പിടിക്കുന്ന 'ഹരീത് ഉത്സവം' കൊണ്ടാടി. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷവും നടത്താൻ കഴിയാതിരുന്ന ഈ മഹോത്സവം ഇത്തവണ റമദാൻ പ്രമാണിച്ചു രാത്രിയിലാണ് നടന്നത്.
ഫറസാൻ ദീപിലെ അൽഹസീസ് ബീച്ചിൽ താൽക്കാലികമായി നിർമിച്ച സ്ഥലത്ത് ഹരീത് മത്സ്യങ്ങളെ പിടികൂടി ആഘോഷിക്കുന്നതാണ് ഉത്സവം. ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് ഈ ദേശാടന മത്സ്യങ്ങൾ തുടങ്ങുന്ന യാത്ര ഏപ്രിൽ മാസത്തിലെ പൗർണമി രാവിൽ ജീസാനോട് ചേർന്നുള്ള ചെങ്കടൽ തീരത്ത് എത്തിച്ചേരും.
ഇവിടെ മീനുകളെയെല്ലാം സംരക്ഷിച്ചുനിർത്തിയ ശേഷം ഉത്സവദിവസം ഇവയെ പിടിക്കാൻ ദ്വീപ് നിവാസികൾ മത്സരിക്കുന്നതാണ് ആഘോഷത്തിലെ പ്രധാനയിനം. ഏറ്റവും കൂടുതൽ എണ്ണത്തെ പിടിക്കുന്നവർക്ക് ജീസാൻ അമീർ സമ്മാനം നൽകുന്നതോടെ ഉത്സവ സമാപിക്കും. ഇത്തവണയും ഈ രീതിയിലാണ് ഉത്സവം അരങ്ങേറിയത്.
ജീസാനിലെ ഫറസാൻ ദ്വീപിൽ 'ഹരീത് ഉത്സവം' ജീസാൻ ഗവർണർ അമീർ മുഹമ്മദ് ബിൻ നാസർ ഉദ്ഘാടനം ചെയ്യുന്നു
നിലാവിന്‍റെ വെളിച്ചത്തിൽ നിരവധിയായ വർണരാജികളോടെ ആയിരങ്ങളെ സാക്ഷിനിർത്തി ജീസാൻ ഗവർണർ അമീർ മുഹമ്മദ് ബിൻ നാസർ മേള ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ് അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ചടങ്ങിൽ പങ്കെടുത്തു. നിശ്ചിത സമയത്ത് ഏറ്റവും കൂടുതൽ ഹരീത് മത്സ്യങ്ങളെ പിടിച്ച 10 പേർക്ക് അമീർ സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ഹരീത് ഫെസ്റ്റിവൽ ഫാർസാനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ്. മേഖലയിലെ കുടുംബങ്ങളുടെ ഒത്തുചേരലും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു.
വിജയികൾക്ക് ഗവർണർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
ഈ മഹോത്സവമായി ബന്ധപ്പെട്ട വിവിധ ചരിത്രകഥകൾ ദ്വീപ് നിവാസികൾ പങ്കുവെക്കാറുണ്ട്. പണ്ട് ഹജ്ജ് ചെയ്യാൻ കപ്പലിൽ പുറപ്പെട്ട ഒരു സംഘം ഫറസാൻ തീരത്ത് തകർന്നടിഞ്ഞപ്പോൾ യാത്രികർക്ക് ഭക്ഷണംകിട്ടാതെ വളഞ്ഞപ്പോൾ ദൈവം അവർക്കായി തീരത്തേക്ക് ഹരീത് മത്സ്യങ്ങളെ എത്തിച്ചു എന്നതാണ് പ്രധാന ചരിത്രം.
ജീസാൻ മേഖലയിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമായി ഫറസാൻ ദ്വീപുകൾ മാറിക്കഴിഞ്ഞു. ജീസാനിൽനിന്ന് ഏകദേശം 64 നോട്ടിക്കൽ മൈൽ ദൂരത്ത് ചെങ്കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് സമൂഹത്തിലേക്ക് ദിവസവും 400 പേർക്ക് സഞ്ചരിക്കാവുന്ന കപ്പൽ സർവിസ് തികച്ചും സൗജന്യമാണ്. രാവിലെയും വൈകീട്ടും ജീസാൻ തീരത്തു നിന്ന് ഫറസാനിലേക്കും തിരിച്ചും സർവിസ് ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.