എക്സ്പോയുടെ ഒരുക്കം

എന്തിനും തയാറായി 30,000 വളൻറിയർമാർ

ദുബൈ: മഹാമേളയിലേക്കെത്തുന്നവരെ സ്വീകരിക്കാനും സൽക്കരിക്കാനും സൗകര്യമൊരുക്കാനും ഒരുങ്ങിനിൽക്കുന്നത് 30,000ഓളം വളൻറിയർമാർ. 1.80 ലക്ഷം അപേക്ഷകരിൽനിന്നാണ് 30,000 പേരെ തെരഞ്ഞെടുത്തത്. 45 ശതമാനം സ്വദേശികളും 55 ശതമാനം പ്രവാസികളും ഇതിൽ ഉൾപ്പെടുന്നു. 39 ശതമാനം പേരും 30 വയസ്സിൽ താഴെയുള്ളവരാണ്. 61 ശതമാനം പേർ 30 വയസ്സിന് മുകളിലുള്ളവർ. 54 ശതമാനം പുരുഷന്മാരും 46 ശതമാനം സ്ത്രീകളും വളൻറിയർമാരായുണ്ട്്.

ലക്ഷം അപേക്ഷകൾ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇതെല്ലാം മറികടന്ന് 1.80 ലക്ഷം പേരാണ് അപേക്ഷിച്ചത്. എക്സ്പോയിലെ പരിപാടികളുമായി ബന്ധപ്പെട്ടായിരിക്കും 10,000 പേർ പ്രവർത്തിക്കുക. 18 വയസ്സ് മുതൽ 79 വയസ്സ് വരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. എക്സ്പോ വേദിയിലെ 30ഓളം ജോലികളാണ് ഇവർ നിർവഹിക്കുന്നത്.

രാജ്യങ്ങളുടെ പവിലിയനുകളിലും ഇവരുടെ സേവനം എത്തും. സ്കൂളിൽനിന്നെത്തുന്ന കുട്ടികൾക്ക് വഴികാട്ടാനും ഇവരുണ്ടാകും. എക്സ്പോയിലെ പവിലിയനുകളിൽ ഇവർ കുട്ടികളെ എത്തിക്കും. പ്രോട്ടോകോൾ, ഐ.ടി, ഇവൻറുകൾ എന്നിവിടങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ടാകും. സന്നദ്ധപ്രവർത്തകരെ നിയന്ത്രിക്കാൻ ടീം ലീഡർമാരെ നിയമിച്ചിട്ടുണ്ട്. ഇവർക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. 10 ഷിഫ്റ്റുകളിലായാണ് വളൻറിയർമാരുടെ സേവനം. രണ്ടു മാസം വീതമുള്ള മൂന്ന് ഷെഡ്യൂളുകളായി തിരിച്ചായിരിക്കും എക്സ്പോ നടക്കുക.

ഇതനുസരിച്ച് ജോലിയും മാറിക്കൊണ്ടിരിക്കും. രാത്രിയും പകലും ഷിഫ്റ്റുണ്ടായിരിക്കും. പ്രത്യേക യൂനിഫോം ഇവർക്ക് നൽകും. ഇതു സംബന്ധിച്ച വിശദാംശങ്ങളും ഷെഡ്യൂളും വളൻറിയർമാർക്ക് അയച്ചിട്ടുണ്ട്. 

ഇതു സേവനമായതിനാൽ ഇവർക്ക് പ്രത്യേക ശമ്പളം നൽകില്ല. വേദിയിലേക്കുള്ള യാത്ര ചെലവും പാർക്കിങ്ങും ഭക്ഷണവും സൗജന്യമായിരിക്കും. സേവനം പൂർത്തിയാക്കുന്ന വളിൻറിയർമാർക്ക് സർട്ടിഫിക്കറ്റ് നൽകും. വളൻറിയർമാരാകാൻ മാർച്ച് വരെയായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്.

പുഞ്ചിരിയോടെ സന്ദർശകരെ സ്വീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അതിനായി വളൻറിയർമാർ ഒരുങ്ങിക്കഴിഞ്ഞതായും എക്സ്പോ വളൻറിയർ ഡയറക്ടർ അബീർ അൽ ഹൊസാനി പറഞ്ഞു.

Tags:    
News Summary - 30,000 volunteers prepare for Dubai Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.