ന്യൂഡൽഹി: ഫീസ് വർധനക്കെതിരായ സമരം തുടരുന്ന ഡൽഹി ജവഹർ ലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്ക് നേരെ എ.ബി.വി.പി ആക്ര മണം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. തലയ്ക്കടിയേറ്റ് ഗുരുതര പരിക്കേറ്റ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന് റ് ഐഷി ഘോഷ് ഉൾപ്പടെയുള്ളവരെ എയിംസിൽ പ്രവേശിപ്പിച്ചു. രണ്ട് വിദ്യാർഥികളുടെ നില അതീവ ഗുരുതരമാണ്. മിക്ക വിദ്യാർ ഥികൾക്കും തലയ്ക്കാണ് പരിക്ക്.
മുഖംമൂടി ധരിച്ചെത്തിയവരാണ് ക്രൂര മർദനം അഴിച്ചുവിട്ടതെന്ന് ഐഷി ഘോഷ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 6.30ഓടെ 50ഓളം പേരടങ്ങുന്ന സംഘം ക്യാമ്പസിനകത്ത് അക്രമം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ആയുധങ്ങളുമായെത്തിയ എ.ബി.വി.പി പ്രവർത്തകർ അക്രമം നടത്തുമ്പോൾ സുരക്ഷാ ജീവനക്കാർ നോക്കിനിന്നെന്ന് സ്റ്റുഡന്റ്സ് യൂനിയൻ വൈസ് പ്രസിഡന്‍റ് സാകേത് മൂൻ പറഞ്ഞു. ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ അക്രമികൾ വ്യാപകനാശനഷ്ടമുണ്ടാക്കി. വാഹനങ്ങൾ ഉൾപ്പടെ അടിച്ചു തകർത്തതായി വിദ്യാർഥികൾ പറയുന്നു. അക്രമം തടയാനെത്തിയ അധ്യാപകർക്കും മർദനമേറ്റു.
അക്രമികൾ പിന്നീട് ജെ.എൻ.യു പ്രധാന ഗേറ്റിൽ നിലയുറപ്പിച്ചു. ഇതോടെ ആംബുലൻസുകൾക്ക് പോലും അകത്തേക്ക് പ്രവേശിക്കാൻ കഴിയാതായി. പിന്നീട്, കൂടുതൽ പൊലീസ് എത്തിയതോടെയാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്.
ജെ.എൻ.യു കാമ്പസിലെ ആക്രമ വാർത്തയറിഞ്ഞ് താൻ ഞെട്ടിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കാമ്പസിനകത്ത് പോലും വിദ്യാർഥികൾക്ക് സുരക്ഷയില്ലെങ്കിൽ ഈ രാജ്യം എങ്ങനെ പുരോഗതി പ്രാപിക്കുമെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർഥികൾ അതിക്രൂരമായാണ് ആക്രമിക്കപ്പെട്ടത്. പൊലീസ് അക്രമം തടഞ്ഞ് കാമ്പസിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജെ.എൻ.യുവിലേത് ആസൂത്രിത അക്രമമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. നാസി ജർമ്മനിയിൽ ഫാഷിസ്റ്റ് സംഘങ്ങൾ നേരിട്ട് ജനങ്ങളെ ആക്രമിച്ച രീതിയിൽ ഇന്ത്യയിലും ആക്രമണങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഈ ഫാഷിസ്റ്റ് അക്രമത്തെ ചെറുത്തു തോല്പിക്കാൻ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വാദികളും ഒരുമിച്ചു നില്ക്കേണ്ടിയിരിക്കുന്നുവെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ജെ.എൻ.യുവിൽ നടക്കുന്നത് വിശ്വസിക്കാനാവാത്തതെന്ന് ശശി തരൂർ എം.പി പറഞ്ഞു. ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്നും തരൂർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.