ബംഗളൂരു: റോഡിലെ വെള്ളക്കെട്ടിൽ നിന്നുപോയ ബംഗളൂരു മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ (ബി.എം.ടി.സി) ഇലക്ട്രിക് ബസിന് തീപിടിച്ചു. ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ഔട്ടർറിങ് റോഡിൽ കെംപാപുരക്കടുത്താണ് സംഭവം. ടിൻ ഫാക്ടറിയിൽനിന്ന് ഗൊരഗുണ്ടെപാളയത്തേക്കു പോവുകയായിരുന്ന ബസ് പൂർണമായും കത്തിനശിച്ചു.
കനത്ത മഴയിൽ കെംപാപുരയിലെ റോഡിലുണ്ടായ വെള്ളക്കെട്ടിൽ ബസ് മുന്നോട്ടെടുക്കാൻ കഴിയാതെ വരുകയായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന 15 യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിടുകയും ചെയ്തു. ബസിൽനിന്ന് പുകയുയരുന്നതുകണ്ട കണ്ടക്ടറും ബസ് ഡ്രൈവറുമാണ് ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. വിശദപരിശോധനക്കായി ബസ് കെങ്കേരി ഡിപ്പോയിലേക്ക് മാറ്റി.
ബംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം ബി.എം.ടി.സി ഇലക്ട്രിക് ബസുകൾ ലഭ്യമാക്കുന്ന കമ്പനിയായ ജെ.ബി.എമ്മിൽനിന്ന് പാട്ടത്തിനെടുത്ത ബസാണിത്. ബി.എം.ടി.സിക്ക് നിലവിൽ നാനൂറോളം ഇലക്ട്രിക് ബസുകളാണുള്ളത്. യാത്രക്കിടെ സുരക്ഷാപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് യാത്രക്കാരോട് ബി.എം.ടി.സി അറിയിച്ചു. റോഡിൽ വെള്ളക്കെട്ടുണ്ടാകുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കരുതെന്നും ഇത് ഷോർട്ട് സർക്യൂട്ടിനിടയാക്കുമെന്നും ബംഗളൂരു നോർത്ത് ഈസ്റ്റ് ട്രാഫിക് എ.സി.പി ജീവനക്കാർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.