‘കേരളത്തിലെ കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാൻ അർജന്റീന തയ്യാർ’

ന്യൂഡൽഹി: ഇന്ത്യ മുഴുവൻ അർജന്റീനയുടെയും ലെയണൽ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകർ കേരളത്തിലാണെന്ന് അർജന്റീന എംബസി കൊമേർഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ. ഫിഫ വേൾഡ് കപ്പ് ഫുട്ബാൾ മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു അദ്ദേഹം.

കേരളത്തിലെ കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാൻ അർജന്റീനയ്ക്ക് താൽപര്യമുണ്ടെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത് തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കും. കേരളവുമായുള്ള സഹകരണത്തിലെ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബാളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാധ്യതകൾ പരിശോധിക്കും. കേരളത്തിലെ ആരാധകരെ നേരിട്ട് കാണാൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹൗസിൽ എത്തിയ ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനിയെ റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ പൊന്നാട അണിയിച്ചു, കൺട്രോളർ സി.എ അമീർ, ഇൻഫർമേഷൻ ഓഫീസർ സിനി.കെ.തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദനയോഗത്തിലും തുടർന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മലയാളി ആരാധകരുടെ ആഹ്ലാദ പ്രകടനവും ഫൈനലിന്റെ പ്രസക്ത ഭാഗങ്ങളും ചേർത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോയും അദ്ദേഹം ആഹ്ലാദത്തോടെ കണ്ടു.

അർജന്റീന ടീമിന്റെയും കേരളത്തിലെ ആരാധകരുടെ ആഹ്ളാദ പ്രകടനത്തിന്റെയും ചിത്രങ്ങൾ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ച് അദ്ദേഹം ആഹ്ളാദം പങ്കിട്ടു. തുടർന്ന് അർജന്റീന ഫാൻസിനൊപ്പം പന്ത് തട്ടി. എല്ലാവർക്കും ഒപ്പം സെൽഫിയിലും ഫോട്ടോ സെഷനിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത് .

കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ സ്വാഗതവും, കൺട്രോളർ സി.എ അമീർ നന്ദിയും പറഞ്ഞു.ഇൻഫർമേഷൻ ഓഫീസർ സിനി.കെ.തോമസ് ചടങ്ങിന് നേതൃത്വം നൽകി. കേരള ഹൗസിലെ വിവിധ വകുപ്പുകളുടെ തലവൻമാരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Argentina ready to provide football training for Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.