ന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് താൽക്കാലികമല്ലെന്ന് സുപ്രീംകോടതി. 2017ലെ വിധിന്യായത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയ കാര്യം ജസ്റ്റിസുമാരായ എ.കെ. ഗോയലും ആർ.എഫ്. നരിമാനും അടങ്ങിയ െബഞ്ച് ഒാർമിപ്പിച്ചു.
കോടതിക്കുമുന്നിൽ സമാന വിഷയമുള്ളതുകൊണ്ട് ഇക്കാര്യം പിന്നീട് പരിഗണിച്ചാൽ മതിയെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ, 370ാം വകുപ്പുമായി ബന്ധപ്പെട്ടതല്ല, 35 എ വകുപ്പുമായി ബന്ധപ്പെട്ട വിഷയമാണ് കോടതിക്കു മുന്നിലുള്ളതെന്ന് ജമ്മു-കശ്മീർ സർക്കാറിനുവേണ്ടി ഹാജരായ രാജീവ് ധവാൻ ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് വിഷയം മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
370ാം വകുപ്പ് താൽക്കാലികമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2017 ഏപ്രിലിൽ നൽകിയ ഹരജി തള്ളിയ ഡൽഹി ഹൈകോടതി വിധിക്കെതിരെ വിജയലക്ഷ്മി ഝാ സമർപ്പിച്ച അപ്പീലിൽ വാദം കേൾക്കുകയായിരുന്നു കോടതി. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയത് താൽക്കാലികമായാണെന്നും 1957ലെ ഭരണഘടന അസംബ്ലി പിരിച്ചുവിട്ടതോടെ ഇൗ പദവി റദ്ദായെന്നുമായിരുന്നു ഝായുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.