ലല്ലു സിങ്, അവധേഷ് പ്രസാദ്
ഫൈസാബാദ് ജില്ലയുടെ പേര് യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ അയോധ്യ എന്നാക്കിയെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ലോക്സഭ മണ്ഡലം ഇപ്പോഴും ഫൈസാബാദ് തന്നെയാണ്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ പ്രധാന നേട്ടമായി അവതരിപ്പിച്ച് മോദി സർക്കാർ വോട്ടുപിടിക്കുമ്പോഴും ഫൈസാബാദ് ലോക്സഭ മണ്ഡലം പൂർണാർഥത്തിൽ ഒരു അയോധ്യ മണ്ഡലമായി മാറിയിട്ടില്ല. പുതിയ അയോധ്യയാണോ പഴയ ഫൈസാബാദ് ആയിരുന്നോ തങ്ങൾക്ക് നല്ലതെന്ന കാര്യത്തിൽ മണ്ഡലത്തിലെ വോട്ടർമാർക്കിടയിലെ ചർച്ചപോലെയാണിതും. അയോധ്യയിലേക്കുള്ള ദേശീയ പാതയോരത്ത് കണ്ട ഗ്രാമീണനായ അമർസിങ്ങാണ് പുതുതായി രൂപംകൊണ്ട അയോധ്യയിലെ നഗരവാസികൾക്കും പഴയ ഫൈസാബാദിലെ ഗ്രാമവവാസികൾക്കുമിടയിലുള്ള ഈ അന്തഃസംഘർഷത്തെ കുറിച്ച് പറഞ്ഞത്. മാറിയ അയോധ്യയെ കുറിച്ച് നഗരവാസികൾ അഭിമാനബോധത്തിലമരുമ്പോൾ ജീവിതം അരക്ഷിതമായതിന്റെ ആകുലതയിൽ അതിജീവന ചിന്തയിലാണ് ഗ്രാമീണർ.
ഗോരഖ്പൂർ-അയോധ്യ ദേശീയ പാതയുടെ ഇരുപുറങ്ങളും ഇരുകൂട്ടരുടെയും കഥ പറയും. രാമക്ഷേത്രവും ഹനുമാൻ ഗഢിയും സർക്കാർ കാര്യാലയങ്ങളും ആസ്ഥാനങ്ങളും മാളുകളും ഷോപ്പിങ് കോംപ്ലക്സുകളുമെല്ലാം ഒരു ഭാഗത്ത്. ജീവിതായോധനത്തിന് കൃഷി മാത്രമുള്ള കർഷകരും അവരുടെ കാർഷിക ഭൂമിയും മറുഭാഗത്ത്. അടുത്ത അക്വിസിഷനായി തങ്ങളുടെ വാതിലിൽ ഇനിയെന്ന് മുട്ടുമെന്ന ആധിയിൽ കഴിയുകയാണവർ. 150 ഏക്കറുള്ള ഏറോസിറ്റിക്കായി 15,000ത്തോളം മനുഷ്യർ കൃഷിചെയ്ത് ജീവിക്കുന്ന ആറ് ഗ്രാമങ്ങൾ കൂടി ഏറ്റെടുക്കാനുണ്ട്. ഭൂമിക്ക് സർക്കാറിട്ട വിലയുടെ നാലിരട്ടി ഭൂവുടമകൾക്ക് നൽകാമെന്നാണ് പറയുന്നത്. വിപണിവില നാലര ലക്ഷം വരെയുള്ള ഭൂമിക്ക് ഒന്നോ ഒന്നരയോ ലക്ഷം രൂപ കിട്ടും. നഗരവത്കരിക്കപ്പെട്ടുകഴിഞ്ഞ റോഡിന്റെ മറുഭാഗത്തെ വില സങ്കൽപിക്കാവുന്നതിലും അപ്പുറമാണ്.
ഫൈസാബാദിലെ മിൽകിപൂർ നിയമസഭ മണ്ഡലത്തിൽപ്പെടുന്ന ഗ്രാമങ്ങളിലെ വോട്ടർമാർക്ക് ഉന്നയിക്കാനുള്ള മുഖ്യ തെരഞ്ഞെടുപ്പ് വിഷയവുമിതാണ്. ഈ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സമാജ്വാദി പാർട്ടി എം.എൽ.എ അവധേഷ് പ്രസാദാണ് ബി.ജെ.പിയുടെ അഭിമാന പ്രശ്നമായ ഫൈസാബാദ് ലോക്സഭ മണ്ഡലത്തിലെ ഇൻഡ്യ മുന്നണി സ്ഥാനാർഥി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഫൈസാബാദ് ലോക്സഭ മണ്ഡലത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പിയെ തടുത്തുനിർത്തി സമാജ്വാദി പാർട്ടി പിടിച്ച ഏക നിയമസഭ മണ്ഡലമാണ് മിൽകിപൂർ. എസ്.പിയുടെ സ്ഥാപക നേതാക്കളിലൊരാളായ അവധേഷ് പ്രസാദിന് ഈ ജയത്തിനുള്ള പ്രതിഫലം കൂടിയാണ് ലോക്സഭ സീറ്റ്. ബി.ജെ.പിയുടെ സിറ്റിങ് എം.പി ലല്ലു സിങ്ങിന് അയോധ്യ നഗരവാസികളുടെ പിന്തുണയുള്ളപ്പോൾ ജീവൽപ്രശ്നങ്ങളുള്ള ഗ്രാമവാസികളിൽ ഏറിയ പങ്കും എസ്.പി സ്ഥാനാർഥിക്കൊപ്പമാണ്.
2014ൽ രണ്ട് ലക്ഷത്തിലേറെയുണ്ടായിരുന്ന ലല്ലു സിങ്ങിന്റെ ഭൂരിപക്ഷം 2019ൽ ബി.എസ്.പി-എസ്.പി സഖ്യത്തിന് 65,000ത്തിൽ എത്തിക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ സ്ഥാനാർഥിയെ നിർത്താത്ത ബി.എസ്.പി നീക്കം തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി അവകാശപ്പെടുമ്പോഴും അങ്ങനെയാവില്ലെന്നാണ് അവധേഷിന്റെ വാദം. യാദവരും മുസ്ലിംകളുമല്ലാത്ത മറ്റു സമുദായങ്ങളിലെ ചെറുപ്പക്കാർ അഖിലേഷിന്റെ റാലിയിലെത്തിയത് തന്റെ പ്രതീക്ഷക്ക് നിദാനമായി അവധേഷ് കാണിക്കുന്നു. എന്നാൽ രാമക്ഷേത്രമുള്ള ഫൈസാബാദിൽ ബി.ജെ.പി തോൽക്കുന്നത് തങ്ങൾക്കാകെ നാണക്കേടുണ്ടാക്കുമെന്ന് മനസ്സിലാക്കി ഭൂരിപക്ഷം ഹിന്ദുക്കളും ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന വിശ്വാസത്തിലാണ് ലല്ലു സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.