ലുലുമാൾ വിവാദം: പ്രശ്നക്കാർക്കെതിരെ കർശന നടപടിക്ക് യോഗിയുടെ നിർദേശം

ലഖ്‌നോ: ലഖ്‌നോവിലെ ലുലു മാളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ''ചില ആളുകൾ അനാവശ്യ പ്രസ്താവനകൾ നടത്തുകയും മാൾ സന്ദർശിക്കുന്നവരെ തടയാൻ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രാർഥനകളോ മറ്റ് പരിപാടികളോ സംഘടിപ്പിച്ച് റോഡിൽ ഗതാഗതം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ലഖ്‌നോ ഭരണകൂടം വിഷയം വളരെ ഗൗരവമായി കാണണം. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായി ഇടപെടണം", യോഗി പറഞ്ഞു.

ജൂലൈ 12ന് മാളിൽ എട്ടുപേർ നമസ്‌കരിക്കുന്ന വിഡിയോ വൈറലാകുകയും തീവ്ര ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി എത്തുകയും ചെയ്തിരുന്നു. നമസ്കാരം നിർവഹിച്ച നാലുപേരെ മാൾ അധികൃതരുടെ പരാതിയിൽ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാളിൽ നമസ്കരിച്ച എട്ടുപേരും അമുസ്‌ലിംകളാണെന്ന റിപ്പോർട്ടുകൾ തള്ളിയ പൊലീസ് അറസ്റ്റിലായ നാലുപേരും മുസ്‍ലിംകളാണെന്നും അവരെ ചോദ്യം ചെയ്തു വരികയാണെന്നും അറിയിച്ചു.

ജൂലൈ 12ന് നടന്ന നമസ്കാരത്തിന് ശേഷം ലുലു മാളിൽ മതപരമായ ആചാരങ്ങൾ നടത്താൻ ശ്രമിച്ചതിന് ജൂലൈ 15ന് നാലുപേർ അറസ്റ്റിലായിരുന്നു. സരോജ് നാഥ് യോഗി, കൃഷ്ണകുമാർ പഥക്, ഗൗരവ് ഗോസ്വാമി, അർഷാദ് അലി എന്നിവരായിരുന്നു അറസ്റ്റിലായത്. യോഗി, പഥക്, ഗോസ്വാമി എന്നിവർ പൂജ നടത്താൻ ശ്രമിച്ചപ്പോൾ അലി മാളിന്റെ പരിസരത്ത് നമസ്‌കരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർ ജൂലൈ 12ന് നമസ്കാരം നടത്തിയവരാണെന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുകയായിരുന്നെന്ന് ലഖ്‌നോ കമീഷണർ ചൊവ്വാഴ്ച പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ പറയുന്നു.

ഇവർക്ക് പുറമെ, ഷോപ്പിങ് മാളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ക്രമസമാധാനം തകർത്തതിന് 18 പേർക്കെതിരെ ജൂലൈ 16ന് പൊലീസ് കേസെടുത്തിരുന്നു. അന്നുതന്നെ ഹനുമാൻ ചാലിസ ചൊല്ലി മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിന് മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. സംഭവം വിവാദമായതിനെ തുടർന്ന് മാളിൽ മതപരമായ പ്രാർഥനകൾ അനുവദിക്കില്ലെന്ന ബോർഡ് മാനേജ്‌മെന്റ് സ്ഥാപിച്ചിരുന്നു.

ലുലുമാളിൽ ആളുകൾ നമസ്‌കരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. നമസ്‌കാരത്തിന് പിന്നാലെ മാളിൽ തീവ്രഹിന്ദു സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലാൻ ശ്രമിച്ചതും വിവാദമായിരുന്നു. നമസ്‌കാരം തുടരാൻ അനുവദിച്ചാൽ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഇതിനു പിന്നാലെ നമസ്‌കാരം നിർവഹിച്ച അജ്ഞാതർക്കെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു. രണ്ടായിരം കോടി രൂപ മുതൽമുടക്കിൽ നിർമിച്ച മാൾ ജൂലൈ 11ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്. 

Tags:    
News Summary - Lulu mall Controversy: Yogi's suggestion for strict action against the troublemakers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.