നാലു പതിറ്റാണ്ടായി ഈ പള്ളിയിൽ സാഹോദര്യത്തിന്റെ ഇഫ്താർ, എത്തുന്നത് ഈ ക്ഷേത്രത്തിൽ നിന്ന്...

നാലു പതിറ്റാണ്ടായി ഈ പള്ളിയിൽ സാഹോദര്യത്തിന്റെ ഇഫ്താർ, എത്തുന്നത് ഈ ക്ഷേത്രത്തിൽ നിന്ന്...

ചെന്നൈ: ഭിന്നതയാൽ സമൂഹങ്ങൾ പരസ്പരം വിഭജിക്കപ്പെടുന്ന കാലത്ത് ഈ വാർത്ത അങ്ങേയറ്റം ആശ്വാസപ്രദവും മാതൃകാപരവുമാണ്. ചെന്നൈയിലെ മൈലാപ്പൂരിൽ സൂഫിദാർ ക്ഷേത്രത്തിൽ നിന്നുള്ള ഭക്ഷണമാണ് ഈ പള്ളിയിലെ ഇഫ്താർ വിഭവങ്ങൾ.

റമദാനിലെ എല്ലാ വൈകുന്നേരങ്ങളിലും നോമ്പു തുറ വിഭവങ്ങളുമായി സൂഫിദാർ ക്ഷേത്രത്തിൽ നിന്നുള്ള വളന്റിയർമാർ ട്രിപ്ലിക്കേനിലെ വല്ലാജ മസ്ജിദിൽ എത്തും. കഴിഞ്ഞ 40 വർഷത്തിലേറെയായി ഈ പതിവു തുടരുന്നു. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം ചെന്നൈയിലേക്ക് താമസം മാറിയ സിന്ധിൽ നിന്നുള്ള ദാദ രത്തൻചന്ദാണ് ഈ മഹത്കർമത്തിനു തുടക്കംകുറിച്ചത്.

പിന്നീട് ആർക്കോട്ട് രാജ കുടുംബം ദാദ രത്തൻചന്ദിന്റെ സൂഫിദാർ ട്രസ്റ്റുമായി ചേർന്നാണ് ഈ മഹത് കർമം മുന്നോട്ടു കൊണ്ടു പോയത്. പള്ളിയിൽ എത്തുന്ന 1,200ലേറെ നോമ്പുകാരായ മുസ്‍ലിം സഹോദരങ്ങൾക്ക് വെജിറ്റബിൾ ബിരിയാണി, ചന്ന റൈസ്, മധുരപലഹാരങ്ങൾ എന്നിവ കൃത്യമായി എത്തുന്നു. ക്ഷേത്രത്തിൽവെച്ച് ഭക്ഷണം തയാറാക്കി വൈകുന്നേരം 5:30ഓടെ പള്ളിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. സൂഫിദാർ ക്ഷേത്രത്തിൽ സൂഫി സന്യാസിമാർ, ഹിന്ദു ദൈവങ്ങൾ, യേശുക്രിസ്തു, സിഖ് ഗുരുക്കൾ എന്നിങ്ങനെയുള്ള നിരവധി മതചിഹ്നങ്ങളും കാണാം.

എല്ലാ വൈകുന്നേരങ്ങളിലും പള്ളിക്ക് പുറത്ത് ഒത്തുകൂടുന്ന ഇതര മതവിഭാഗത്തിൽപെട്ടവരും ഭക്ഷണം പങ്കിടുന്നുണ്ടെന്നും ഈ കൂട്ടായ്മയിലെ പ്രമുഖ വളന്റിയർ ആയ രാം ദേവ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ മതേതര സ്വഭാവത്തിനും വിഭാഗീയതകൾക്കുമപ്പുറം പരസ്പര സേവനത്തിനായി വിവിധ വിഭാഗം ജനങ്ങൾക്ക് എങ്ങനെ ഒന്നിക്കാമെന്നതിനും സൂഫിദാർ ക്ഷേത്രം സാക്ഷ്യം വഹിക്കുന്നു.

Tags:    
News Summary - For four decades, this mosque has been hosting Iftar of brotherhood, coming from this temple..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.