ന്യൂഡൽഹി: കശ്മീർ താഴ്വരയിലെ രജൗരി ഗ്രാമത്തിലുള്ള പിതാവ് കുഴഞ്ഞുവീണതറിഞ്ഞ്, അ ടച്ചുപൂട്ടിയ മുംബൈ മഹാനഗരത്തിൽനിന്ന് ഒരു സൈക്കിളുമെടുത്ത് ചവിട്ടിത്തുടങ്ങിയ താണ് മുഹമ്മദ് ആരിഫ്.
2100 കിലോമീറ്റർ ദൂരം ചവിട്ടിത്തള്ളി രജൗരിയിലെ വീട്ടിലെത്തി യാൽ പിതാവിനെ അവസാനമായി ഒരുനോക്കു കാണാനെങ്കിലും കഴിയുമെന്ന വിശ്വാസത്തിലാണ് മും ബൈ ബാന്ദ്രയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുന്ന ഈ 36കാരൻ.
‘‘പിതാവ് കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞദിവസം ഭാര്യ വിളിച്ചുപറഞ്ഞതോടെ ഇറങ്ങിയതാണ് ഞാൻ. എനിക്ക് സഹോദരങ്ങളാരുമില്ല. ഞാനെത്തിയാലേ എന്തെങ്കിലും ചെയ്യാനാകൂ. നാട്ടിലെത്താൻ ഒരു വഴിയും കാണാതായതോടെ, 500 രൂപ നൽകി സഹപ്രവർത്തകെൻറ സൈക്കിൾ വാങ്ങി വ്യാഴാഴ്ച യാത്ര തുടങ്ങിയതാണ്.’’ -മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിൽ വെച്ച് വെള്ളിയാഴ്ച കണ്ടുമുട്ടിയ സി.എൻ.എൻ-ന്യൂസ് 18 ചാനലിനോട് മുഹമ്മദ് ആരിഫ് പറഞ്ഞു.
രണ്ടു ദിവസമായി സൈക്കിൾ ചവിട്ടുന്നതിനിടയിൽ വഴിയിൽ ഏതാനും പൊലീസുകാരെ കണ്ട് അവരോട് അവസ്ഥ പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ലെന്ന് പറഞ്ഞ ആരിഫ്, അവർ പോകാൻ അനുവദിച്ചുെവന്നും കൂട്ടിച്ചേർത്തു. രജൗരിയിലെ നവേർ ബ്രമ്ന ഗ്രാമവാസിയായ ആരിഫ് നേരത്തേ യു.എ.ഇയിലായിരുന്നു. 28 ദിവസം മുമ്പാണ് മുംബൈയിൽ ജോലി ലഭിച്ചത്.
‘‘എെൻറ ഭാര്യക്കും മക്കൾക്കും ഒപ്പമാണ് പിതാവുള്ളത്. ആശുപത്രിയിൽ എത്തിക്കാൻപോലും ആരും ഇല്ല. 800 രൂപയും രണ്ടു ബോട്ടിൽ വെള്ളവുമായി യാത്ര തുടങ്ങിയതാണ്. അതു തീർന്നുതുടങ്ങി. ഫോണും ഓഫായി. റോഡരികിൽ ഉറങ്ങി രാവിലെ വീണ്ടും യാത്ര തുടരുകയാണ്.’’ -ഈ ചെറുപ്പക്കാരൻ പറയുന്നു. വഴിയിലെ ഏതെങ്കിലും പെട്രോൾ ബങ്കിൽനിന്ന് ഫോൺ ചാർജ് ചെയ്തിട്ട് പിതാവിെൻറ ഇപ്പോഴത്തെ അവസ്ഥ അന്വേഷിക്കണമെന്നും പറഞ്ഞ ആരിഫ് സൈക്കിൾ ആഞ്ഞു ചവിട്ടി വീണ്ടും യാത്ര തുടങ്ങി.
ഇതിനിടെ, ചാനൽ പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് ആരിഫിനെ കണ്ടെത്തി വീട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചതായി ജമ്മു-കശ്മീർ പൊലീസ് വ്യക്തമാക്കി.
ഇദ്ദേഹത്തിെൻറ സഞ്ചാരപഥം മനസ്സിലാക്കി സഹായമെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.