വാഷിങ്ടൺ: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് അമേരിക്കയുടെ പിന്തുണ ആവർത്തിച്ച് പ്രസിഡന്റ് ജോബൈഡൻ. ന്യൂക്ലിയർ സപ്ലൈ ഗ്രൂപ്പിൽ പ്രവേശനത്തിന് ഇന്ത്യക്കുള്ള പിന്തുണയും, വൈറ്റ്ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു. വിപുലീകരിക്കുന്ന യു.എൻ രക്ഷാസമിതിയിൽ ഇന്ത്യക്കും ബഹുകക്ഷി സഹകരണത്തിൽ മുന്നിലുള്ള മറ്റു രാജ്യങ്ങൾക്കും അംഗത്വത്തിന് അമേരിക്ക പിന്തുണ നൽകുന്നതായി ഇന്ത്യ-യു.എസ് സംയുക്ത പ്രസ്താവന പറഞ്ഞു.
വീറ്റോ അധികാരമടക്കം ശക്തമായ പദവിയുള്ള സ്ഥിരാംഗത്വത്തിനു വേണ്ടി ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് കരുത്തു പകരുന്നതാണ് ബൈഡെൻറ പിന്തുണ. രക്ഷാസമിതി വിപുലീകരിക്കണമെന്ന ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യത്തിനും ഇതു ശക്തി പകരും. റഷ്യ, അമേരിക്ക, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നിവക്കാണ് നിലവിൽ രക്ഷാസമിതി അംഗത്വമുള്ളത്. നിലവിലെ ലോക സാഹചര്യം കണക്കിലെടുത്ത് സമിതി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കാലങ്ങളായുള്ള ആവശ്യം. ആഗോള ആണവ വ്യാപാരത്തെ നിയന്ത്രിക്കുന്ന 48 അംഗ ന്യൂക്ലിയർ സപ്ലൈയേഴ്സ് ഗ്രൂപ് (എൻ.എസ്.ജി) അംഗത്വത്തിനും അമേരിക്കൻ പിന്തുണ ഉറപ്പുതരുന്നതായി സംയുക്ത പ്രസ്താവന പറയുന്നു.
ഇന്ത്യയെ അമേരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളിയായി കാണുന്നതിൽ തങ്ങൾക്കുള്ള പ്രതിബദ്ധതയും ജോ ബൈഡൻ ആവർത്തിച്ചു. പ്രതിരോധ മേഖലയിൽ യോജിച്ചു പ്രവർത്തിക്കാനും വിവരങ്ങളും ആധുനിക സൈനിക സാങ്കേതിക വിദ്യകളും പങ്കുവെക്കാനും യു.എസ് സന്നദ്ധത പ്രകടിപ്പിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടുമെന്നും ഇന്ത്യയും യു.എസും സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ചു. '' അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇരു നേതാക്കളും അപലപിച്ചു. മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആഹ്വാനം ചെയ്തു. ഭീകരവാദികളെ ഉപയോഗിച്ച് നിഴൽയുദ്ധം നടത്തുന്നതും ഭീകരരെ സാമ്പത്തികമായോ സൈനികമായോ മറ്റു രൂപത്തിലോ സഹായിക്കുന്നതിനെയും അപലപിച്ചു.'' -സംയുക്ത പ്രസ്താവന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.