പ്രജ്വൽ രേവണ്ണ
ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസിനെയും എച്ച്.ഡി. ദേവഗൗഡ കുടുംബത്തെയും മുൾമുനയിൽ നിർത്തിയ ലൈംഗിക അതിക്രമക്കേസ് പ്രതി പ്രജ്വൽ രേവണ്ണ എം.പി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) വിഡ്ഢികളാക്കി. ബുധനാഴ്ച അർധരാത്രി 12.30ന് ബംഗളൂരുവിൽ വിമാനം ഇറങ്ങുമെന്ന സൂചനയിൽ അറസ്റ്റ് ചെയ്യാൻ സന്നാഹം ഒരുക്കിയ പൊലീസ് നിരാശരായി മടങ്ങി.
ജർമനിയിൽനിന്ന് ലുഫ്താൻസ എയർലൈൻസ് വിമാനത്തിൽ 3.50 ലക്ഷം രൂപയുടെ ബിസിനസ് ടിക്കറ്റ് ബിഹാറിലെ ട്രാവൽ ഏജൻസി മുഖേന പ്രജ്വൽ ബുക്ക് ചെയ്തിരുന്നു. മ്യൂണിക്കിൽനിന്ന് ബുധനാഴ്ച 12.05 ന് പുറപ്പെട്ട വിമാനത്തിലാണ് എം.പി യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രജ്വൽ രേവണ്ണ എം.പി ഉൾപ്പെട്ട അശ്ലീല വിഡിയോ വൻതോതിൽ പ്രചരിച്ചിരുന്നു. പ്രജ്വലും പിതാവ് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണ എം.എൽ.എയും നൂറുകണക്കിന് സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കിയ ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ സിറ്റിങ് എം.പി പ്രജ്വൽ കഴിഞ്ഞ മാസം 26ന് തെരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് പോവുകയായിരുന്നു. പ്രജ്വലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) സർക്കാർ നിയോഗിച്ചിരുന്നു. എസ്.ഐ.ടി അഭ്യർഥനയെത്തുടർന്ന് ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കുകയും 196 അംഗരാഷ്ട്രങ്ങളിലും വലവിരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.