ഷിരൂർ: കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 18ലേക്ക് മാറ്റി

ബംഗളൂരു: ഷിരൂരിലെ തിരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈകോടതിയിൽ നൽകിയ ഹരജിയിൽ കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 18ലേക്ക് മാറ്റി.

കേസിൽ ആഗസ്റ്റ് നാലുവരെയുള്ള തൽസ്ഥിതി റിപ്പോർട്ട് ബുധനാഴ്ച കർണാടക സർക്കാർ സമർപ്പിച്ചു. തൽസ്ഥിതി റിപ്പോർട്ടിന്മേൽ ഹരജിക്കാരന്റെ പ്രതികരണവും കോടതി തേടി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ അധ്യക്ഷനായ ബെഞ്ചാണ് ബുധനാഴ്ച ഹരജി പരിഗണിച്ചത്. ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിലെ ഇരകളുടെ പുനധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് അറിയിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. അടുത്ത ഹിയറിങ് ദിനത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഷിരൂരിലെ തിരച്ചിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കർണാടക സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ബിജു രാമൻ ചൂണ്ടിക്കാട്ടി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലും തിരച്ചിൽ നടത്തുന്നില്ലെന്നും നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, ഗംഗാവാലി പുഴയിൽ ഏഴ് നോട്ട്സിനോളം വെള്ളത്തിന്റെ ഒഴുക്കുണ്ടെന്നും രക്ഷാപ്രവർത്തകർക്ക് അപകടമുണ്ടാവാൻ സാധ്യതയുണ്ടെന്നും അതിനാലാണ് തിരച്ചിൽ നിർത്തിവെച്ചതെന്നും കർണാടക സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വാദമുയർത്തി.

Tags:    
News Summary - Shirur: The hearing of the case was adjourned to September 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.