ന്യൂഡൽഹി: ബോംബെ ഹൈകോടതിയുടെ പോക്സോ കേസിലെ വിവാദവിധി റദ്ദാക്കണമെന്ന് അറ്റോണി ജനറൽ (എ.ജി) കെ.കെ. വേണുഗോപാൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രത്തിനു മുകളിലൂടെ സ്പർശിച്ചാൽ പോക്സോ കേസ് ചുമത്താനുള്ള കുറ്റകൃത്യമാകില്ലെന്ന വിധി റദ്ദ് ചെയ്യണമെന്നാണ് എ.ജി ആവശ്യപ്പെട്ടത്.
ചർമം പരസ്പരം സ്പർശിക്കാത്തതിനാൽ പോക്സോ കുറ്റം ചുമത്താനാവില്ലെന്ന കോടതി നിരീക്ഷണവും വിധിയും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കും. ഒരാൾ കൈയുറയിട്ടു പീഡിപ്പിച്ചാൽ കുറ്റകൃത്യമല്ലാതാകുമോയെന്നും അദ്ദേഹം ചോദിച്ചു. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കൈയുറയിട്ട് ഒരാൾ സ്ത്രീയുടെ ശരീരത്തിൽ സ്പർശിച്ചാൽ ലൈംഗിക പീഡനക്കുറ്റത്തിനു ശിക്ഷിക്കാനാവില്ലെന്നാണ് വിവാദ വിധി അർഥമാക്കുന്നത്.
ഒരുവർഷത്തിനിടെ രാജ്യത്ത് 43,000 പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എ.ജി പറഞ്ഞു. 12 വയസ്സുകാരിയെ 39കാരനായ അയൽവാസി പീഡിപ്പിച്ച കേസിൽ സെഷൻസ് കോടതിയുടെ വിധിയിൽ ബോംബെ ഹൈകോടതി നാഗ്പുർ ബെഞ്ച് വരുത്തിയ ഭേദഗതിയാണ് വിവാദമായത്. ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടേതായിരുന്നു വിവാദ വിധി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് അന്തിമവാദത്തിനായി സെപ്റ്റംബർ 14ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.