മുംബൈ: ഒ.ബി.സിയിൽ ഉൾപ്പെടുത്തി തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മറാത്ത സമുദായം വീണ്ടും രംഗത്ത്. ജൽനയിൽ മറാത്ത നേതാവ് മനോജ് ജാരൻഗെ പാട്ടീൽ ശനിയാഴ്ച വീണ്ടും ഉപവാസം ആരംഭിച്ചു.
മറാത്ത പ്രക്ഷോഭം നടന്ന സംസ്ഥാനത്തെ മറാത്ത്വാട മേഖലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം എട്ടുനിലയിലാണ് പൊട്ടിയത്. എട്ടിൽ ഏഴു സീറ്റും ഇൻഡ്യ ബ്ലോക്ക് നേടി. കേന്ദ്രമന്ത്രി റാവുസാഹെബ് ദാൻവെ, മുൻ മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ എന്നിവരടക്കം വൻമരങ്ങളാണ് മറാത്ത രോഷത്തിൽ കടപുഴകിയത്.
ഷിൻഡെ പക്ഷ ശിവസേന മത്സരിച്ച ഔറംഗാബാദ് സീറ്റ് മാത്രമാണ് എൻ.ഡി.എക്ക് ആശ്വാസം. ഇവിടെ സിറ്റിങ് എം.പി മജ്ലിസ് പാർട്ടിയുടെ ഇംത്യാസ് ജലീൽ വോട്ട് പിടിച്ചതോടെ ഉദ്ധവ് പക്ഷ ശിവസേന പിറകിലായി.
ജൽനയിൽ തുടർച്ചയായ ആറാം ജയമെന്ന ദാൻവെയുടെ സ്വപ്നമാണ് തകർന്നത്. മുണ്ടെയുടെ കുടുംബ തട്ടകമായി അറിയപ്പെടുന്ന ബീഡിൽ ആറായിരത്തിലേറെ വോട്ടിന് പങ്കജ തോറ്റു. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അശോക് ചവാന്റെ തട്ടകമായ നാന്ദഡും ബി.ജെ.പിയെ കൈവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.