ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷകൾ മാറ്റണമെന്ന ഹരജി തള്ളി സുപ്രീംകോടതി. ആഗസ്റ്റ് 11 ഞായറാഴ്ച നടക്കുന്ന പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജികളാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി പാർഡിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹരജി തള്ളിയത്.
നീറ്റ് പി.ജി പരീക്ഷയെഴുതുന്ന രണ്ട് ലക്ഷം വിദ്യാർഥികളിൽ അഞ്ച് പേർ മാത്രമാണ് ഹരജിയുമായി എത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. അഞ്ച് പേർക്ക് വേണ്ടി രണ്ട് ലക്ഷം വിദ്യാർഥികളുടെ കരിയർ അപകടത്തിലാക്കാനാവില്ല. പരീക്ഷ മാറ്റിയാൽ രണ്ട് ലക്ഷത്തോളം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളേയും അത് ദുഃഖത്തിലാക്കുമെന്നും കോടതി നിരീക്ഷിച്ചു. പരീക്ഷ നടത്തിപ്പ് രീതി മാറ്റണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.
നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് ജൂൺ 23ന് നടത്താനിരുന്ന പി.ജി പരീക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു. എന്നാൽ, പരീക്ഷയെഴുതുന്ന നിരവധി ഉദ്യോഗാർത്ഥികൾക്ക് ദൂരസ്ഥലങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതെന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
ഇക്കാര്യത്തിൽ ജൂലായ് 31ന് പരീക്ഷാ സെന്ററുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയതായി പരീക്ഷ നടത്തുന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.