ചെന്നൈ: യുക്രെയ്നിൽ കുടുങ്ങിയ തമിഴ് വിദ്യാർഥികളെ രക്ഷിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യം. ഇതിനായി രാജ്യസഭാംഗങ്ങളായ തിരുച്ചി ശിവ, എം.എം. അബ്ദുല്ല, ലോക്‌സഭാംഗം കലാനിധി വീരസാമി, ടി.ആർ.ബി. രാജ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെ വിവിധ വിദേശ രാജ്യങ്ങളിലേക്ക് അയക്കാനാണ് തീരുമാനം.
ഇന്ത്യൻ വിദ്യാർഥികളെ എയർലിഫ്റ്റ് ചെയ്യാൻ ഹംഗറി, റുമേനിയ, പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലേക്കാണ് ഇവർ യാത്രതിരിക്കുന്നത്. നാലു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും ഡി.എം.കെ പ്രതിനിധിസംഘത്തോടൊപ്പം ഉണ്ടാവും. ഇതോടെ അന്താരാഷ്‌ട്ര ഒഴിപ്പിക്കൽ ദൗത്യം നടത്തുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി തമിഴ്നാട് മാറി.
മെഡിക്കൽ പഠനത്തിന് യുക്രെയ്ൻപോലുള്ള ചെറുരാജ്യങ്ങളിലേക്ക് എന്തിനാണ് കുട്ടികൾ പോകുന്നതെന്ന് ചോദിക്കേണ്ട സമയമല്ലിതെന്നും വിദ്യാർഥികളെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കി കേന്ദ്ര സർക്കാർ രക്ഷാദൗത്യത്തിൽ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കഴിഞ്ഞദിവസം സ്റ്റാലിൻ പറഞ്ഞിരുന്നു.
'ഇന്ത്യയിൽ മെഡിക്കൽ പഠനം അപ്രാപ്യമാക്കിയത് നീറ്റ് പരീക്ഷയാണ്. യുക്രെയ്നിൽ കൊല്ലപ്പെട്ട നവീൻ പ്ലസ് ടുവിൽ 97 ശതമാനം മാർക്ക് നേടിയിട്ടും നീറ്റ് പരീക്ഷയിൽ വിജയിച്ചിരുന്നില്ല. ഇന്ത്യയിൽ പാവപ്പെട്ട ഇടത്തരം കുടുംബങ്ങളിൽപ്പെട്ടവരുടെ മെഡിക്കൽ പഠനം യാഥാർഥ്യമാവുന്നതിന് തടസ്സം നീറ്റ് പരീക്ഷയാണ്.
പലരും സ്വത്തുക്കൾ വിറ്റും വായ്പ വാങ്ങിയും കഷ്ടപ്പെട്ടാണ് മക്കളെ വിദേശ രാജ്യങ്ങളിലയച്ച് പഠിപ്പിക്കുന്നത്. ഇവരുടെ വികാരങ്ങളെ അവഹേളിക്കുന്ന വിധത്തിലാണ് കേന്ദ്ര മന്ത്രിമാർ പ്രതികരിക്കുന്നത്.
വിദേശത്ത് എം.ബി.ബി.എസ് പഠിക്കുന്ന 90 ശതമാനം വിദ്യാർഥികളും ഇന്ത്യയിലെ യോഗ്യത പരീക്ഷകൾ വിജയിക്കാത്തവരാണെന്നാണ് കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് അനാവശ്യ പ്രസ്താവനകൾ തടയണം.
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോരാട്ടം തുടരും. ഇതേ ആവശ്യമുന്നയിച്ച് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാർക്കും കത്തെഴുതി. പ്രത്യേക സാഹചര്യത്തിൽ കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും നീറ്റ് പരീക്ഷക്കെതിരായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലും നീറ്റിനെതിരായ മനോഭാവം ശക്തിപ്പെട്ടുവരുകയാണ്' -എന്നാണ് കഴിഞ്ഞദിവസം സ്റ്റാലിൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.