കർഷക സമരത്തിൽ പങ്കാളിയാവാനെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നു

‘നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?; വിനേഷ് ഫോഗട്ടിന്റെ മറുപടിയിങ്ങനെ...

ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ നടക്കുന്ന കർഷക സമരത്തിന്റെ 200ാം ദിനത്തിൽ പങ്കാളിയായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടും. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിനേഷ് സമരത്തിനെത്തിയത്. എന്നാൽ, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യങ്ങൾക്ക് അവർ കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറി. താൻ കർഷകരുടെ സമരസ്ഥലത്താണുള്ളതെന്നും ഇവിടെ രാഷ്ട്രീയം പറയാൻ ഇഷ്ടപ്പെടുന്നില്ലെന്നും താരം പറഞ്ഞു.

‘ഞാൻ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കില്ല. ഞാൻ എന്റെ കുടുംബത്തിലേക്കാണ് വന്നിരിക്കുന്നത്. അതിനെ കുറിച്ച് പറഞ്ഞാൽ അവരുടെ സമരം പാഴാകും. ഇന്ന് ശ്രദ്ധ എന്നിലല്ല, കർഷകരിൽ കേന്ദ്രീകരിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഞാനൊരു കായികതാരമാണ്, ഞാൻ മുഴുവൻ രാജ്യത്തിന്റേതുമാണ്. സംസ്ഥാന തെരഞ്ഞെടുപ്പുമായി എനിക്ക് ഒരു ബന്ധവുമില്ല. എനിക്കറിയാവുന്നത് എൻ്റെ രാജ്യം കഷ്ടപ്പെടുന്നു, കർഷകർ ദുരിതത്തിലാണ്. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാവണം സർക്കാരിന്റെ പ്രഥമ പരിഗണന’ -വിനേഷ് ഫോഗട്ട് പറഞ്ഞു.

ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും വിനേഷ് മറുപടി പറയാൻ തയാറായില്ല. മാധ്യമങ്ങൾ കർഷകരെയും അവരുടെ പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു അഭ്യർഥന. ‘അവർ ഇവിടെ സമരത്തിനിരുന്നിട്ട് 200 ദിവസമായി. ഇത് കാണുമ്പോൾ വേദന തോന്നുന്നു. ഇവരെല്ലാം ഈ രാജ്യത്തെ പൗരന്മാരാണ്. കർഷകരാണ് രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്. അവരില്ലാതെ ഒന്നും സാധ്യമല്ല, അവർ കായിക താരങ്ങൾക്ക് ഭക്ഷണം നൽകിയില്ലെങ്കിൽ, ഞങ്ങൾക്ക് മത്സരിക്കാൻ കഴിയില്ല. അവരെ കേൾക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. കഴിഞ്ഞ തവണ അവർ തെറ്റ് സമ്മതിച്ചിരുന്നു; അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. ജനങ്ങൾ ഇങ്ങനെ തെരുവിലിരുന്നാൽ രാജ്യം പുരോഗമിക്കില്ല’ -വിനേഷ് ഫോഗട്ട് പറഞ്ഞു. 

Tags:    
News Summary - Will she contest the Assembly elections?; Vinesh Phogat's answer is...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.