ശ്രീനഗർ: റെഡ്സോണിൽ താമസക്കാരിയായതിനാൽ പ്രസവിക്കാൻ അഞ്ച് ആശുപത്രികൾ കയറിയിറങ്ങി യുവതി. കടുത്ത പ്രസവവേദന സഹിച്ച് യുവതി താണ്ടിയത് 100 കിലോമീറ്ററുകൾ. അനന്ത്നാഗ് ജില്ലയിലെ തെൽവാനി പ്രദേശത്തെ താമസക്കാരിയാണ് ഷാദാ. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പ്രസവവേദന തുടങ്ങിയപ്പോൾ അടുത്തുള്ള പ്രൈമറി ഹെൽത്ത് കെയർ സെന്‍ററിൽ എത്തിച്ചെങ്കിലും 8 കിലോമീറ്റർ അകലെയുള്ള അച്ചബൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ബുദ്ധിമുട്ടി അവിടെയെത്തിയപ്പോൾ ജില്ലാ ആസ്ഥാനമായ അനന്ത്നാഗിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആവശ്യപ്പെട്ടത്.
എന്നാൽ അനന്ത്നാഗിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രിയിൽ റെഡ്സോണിൽ നിന്നുള്ള രോഗികളെ ചികിത്സിക്കാൻ കഴിയില്ലെന്നും അതിനാൽ ശ്രീനഗറിലേക്ക് കൊണ്ടുപോകണമെന്നും അധികൃതർ വാശി പിടിച്ചു. വേദനകൊണ്ട് പുളയുന്ന ഷാദായെ പരിശോധിക്കാൻ പോലും ജീവനക്കാർ തയാറായില്ല. രാത്രി 1.30യോടെ ശ്രീനഗറിലെ ആശുപത്രിയിലെത്തിയ പൂർണഗർഭിണിയായ യുവതിയോട് ഇത് കോവിഡ് ആശുപത്രിയാണെന്നും അതിനാൽ ലാൽ ഡെഡ് ആശുപത്രിയിലേക്ക് പോകാനുമായിരുന്നു നിർദേശം.
രണ്ടരയോടെ ലാൽ ഡെഡ് ആശുപത്രിയിൽ വെച്ച് ഷാദാ കുഞ്ഞിന് ജന്മം നൽകി. അതോടെ പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന് കരുതിയ ഷാദായുടെ ഭർത്താവിനെ തേടി രാവിലെ ഒരു ടെലിഫോൺ വിളിയെത്തി. ഷാദാ കോവിഡ് പോസിറ്റീവ് ആണെന്നായിരുന്നു വാർത്ത. ഇതോടെ അനന്ത്നാഗിലെ ആശുപത്രിയിലേക്ക് ഇവരെ മാറ്റി. ഷാദായുടെ പ്രസവസമയത്തുണ്ടായിരുന്ന രണ്ട് ഡോക്ടർമാരേയും ഇപ്പോൾ ക്വാറന്‍റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗർഭിണികൾക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്ന സംഭവങ്ങൾ തുടരുകയാണ്. അനന്ത്നാഗിൽ റെഡ് സോണിൽ നിന്നുള്ള ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതിയും ഇരട്ടക്കുട്ടികളും മരിച്ചത് ഈയിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.