ജീവനക്കാരുടെ ആവിഷ്കാര സ്വാതന്ത്ര്യം നിയന്ത്രിക്കില്ല –മന്ത്രി കെ.സി. ജോസഫ്


കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തില്ളെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. നിയന്ത്രണം ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.   
കേരള സര്‍വിസ് റൂള്‍സ് അനുസരിച്ച് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് വിധേയമായ നടപടികള്‍ മാത്രമേയുണ്ടാവൂ. നേരത്തേയുണ്ടായിരുന്ന സ്വാത്രന്ത്യം ഹനിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വാണിജ്യ താല്‍പര്യമുള്ള ഗ്രന്ഥരചന നടത്തണമെങ്കില്‍ മുന്‍കൂട്ടി സര്‍ക്കാറിന്‍െറ അനുമതി വാങ്ങണമെന്നതാണ് ചട്ടം. അല്ലാതെയുള്ള ഒരു നിയന്ത്രണവും ഉദ്ദേശിക്കുന്നില്ല.
സര്‍ക്കാര്‍ ഉത്തരവില്‍ അത്തരം നിയന്ത്രണമുണ്ടോയെന്ന് പരിശോധിച്ച് തീരുമാനമെടുക്കും. സാംസ്കാരിക വകുപ്പ് അറിയാതെയാണോ ഉത്തരവിറക്കിയതെന്ന ചോദ്യത്തിന് അത് പൊതുഭരണവകുപ്പിന്‍െറ സര്‍ക്കുലറാണെന്നും വിവാദമുണ്ടായ സാഹചര്യത്തില്‍ ഫയല്‍ വിളിച്ചുവരുത്തി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  ബിജു രമേശ് തിരുവനന്തപുരത്ത് ഹോട്ടല്‍ നിര്‍മിച്ചത് പുറമ്പോക്ക് ഭൂമി കൈയേറിയാണെന്ന കേസില്‍ റവന്യൂവകുപ്പ് അപ്പീല്‍ ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്ന കേരള കോണ്‍ഗ്രസിന്‍െറ പരാതിയില്‍ മുഖ്യമന്ത്രി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് റദ്ദാക്കണമെന്ന് വി.എം. സുധീരന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. തിങ്കളാഴ്ച രാവിലെതന്നെ മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. എത്രയുംവേഗം പരിശോധിച്ച് വിവാദങ്ങള്‍ക്ക് ഇടവരുത്താവുന്ന ഉത്തരവ് റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇക്കാര്യം പരിശോധിച്ച് വേണ്ടതുചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.