ആരാധനാലയങ്ങള്‍ സാമൂഹിക വളര്‍ച്ചക്ക് പ്രേരകമാകണം –ഹാമിദ് അന്‍സാരി

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ ആത്മീയ കേന്ദ്രങ്ങള്‍ എന്നതിനുപരി സാമൂഹിക വളര്‍ച്ചക്കും പ്രേരകമാകണമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. കരുണാകര ഗുരുവിന്‍െറ നവതി ആഘോഷങ്ങള്‍ (നവപൂജിതം) ശാന്തിഗിരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി ആധ്യാത്മിക പാരമ്പര്യങ്ങള്‍ കൂടിച്ചേരുന്നതാണ് നമ്മുടെ സമൂഹം. ആധ്യാത്മികത, സ്വയം തൃപ്തിയടയല്‍ മാത്രമല്ല മറ്റ് മനുഷ്യരുടെ ക്ഷേമവും നന്മയും കൂടി ഉദ്ദേശിക്കുന്നതാണെന്നാണ് കരുണാകരഗുരുവിന്‍െറ ദര്‍ശനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. സ്വന്തം നേട്ടത്തെക്കുറിച്ച് ചിന്തിക്കും മുമ്പ് മറ്റുള്ളവരുടെ ക്ഷേമത്തിനും നേട്ടത്തിനും പ്രവര്‍ത്തിക്കുക എന്നതാണ് ഗുരുലോകത്തോട് അരുള്‍ ചെയ്തത്. ഇതിന് അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നീ മൂന്ന് അടിസ്ഥാന തത്ത്വങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി. കാലാന്തരത്തില്‍ അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങള്‍ക്കൊപ്പമാണ് ശിഷ്യപരമ്പരകളും മുന്നോട്ടുപോകുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ ശാന്തിഗിരി ആശ്രമം വഹിക്കുന്ന പങ്ക് വിലമതിക്കാനാകാത്തതാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
യോഗയുടെ മികവിനെക്കുറിച്ച് വാചാലമായ അദ്ദേഹം യോഗ അനുഷ്ഠിക്കേണ്ടതിന്‍െറ ആവശ്യകത ധരിപ്പിച്ചു. ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷത വഹിച്ചു. 19ാം നൂറ്റാണ്ടില്‍ കേരളത്തില്‍ നിലനിന്ന അനാചാരങ്ങള്‍ തൂത്തെറിയുന്നതില്‍ ഒരുപരിധിവരെ കരുണാകരഗുരുവിന്‍െറ ദര്‍ശനങ്ങള്‍ സഹായകമായതായി ഗവര്‍ണര്‍ പറഞ്ഞു. മതാതീത ആത്മീയതയാണ് ശാന്തിഗിരിയും ഗുരുവും മുന്നോട്ടുവെച്ചതെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു. അഡ്വ. എ. സമ്പത്ത് എം.പി ആശംസ നേര്‍ന്നു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ചൈതന്യ ജ്ഞാനതപസ്വി നവതി ഉപഹാരം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. മന്ത്രി കെ. രാജു, സി. ദിവാകരന്‍ എം.എല്‍.എ, ഡോ. ബിന്‍ദേശ്വര്‍ പഥക്, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി സ്വാഗതവും ജനറല്‍ സെക്രട്ടറി ചൈതന്യ ജ്ഞാനതപസ്വി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.