വയനാട്ടില്‍ ആദിവാസി സ്ത്രീ ആംബുലന്‍സില്‍ പ്രസവിച്ചു

മാനന്തവാടി:  ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ വയനാട് ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ച
 ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ആംബുലന്‍സില്‍ പ്രസവിച്ചു. പുല്‍പള്ളി പാക്കം ചാമക്കര കോളനിയിലെ ഉണ്ണിക്കൃഷ്ണന്‍െറ ഭാര്യ പ്രിയ (21)യാണ് വൈത്തിരിയിൽ വെച്ച് ആംബുലൻസിൽ പ്രസവിച്ചത്.

ശനിയാഴ്ച രാവിലെയാണ്  പ്രസവത്തിനായി പ്രിയയെ വയനാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി പത്തോടെ പ്രസവവേദനയുണ്ടായതിനെ തുടര്‍ന്ന് കല്‍പറ്റ ജനറൽ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാലാണ് പ്രിയയെ ആംബുലന്‍സില്‍ കൽപറ്റയിലേക്ക് അയച്ചത്. ജനറൽ ആശുപത്രിയിൽ പരിശോധനകള്‍ക്ക്  ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. വൈത്തിരിയിൽ എത്തിയപ്പോൾ യുവതി ആംബുലന്‍സില്‍വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയെയും കുഞ്ഞിനെയും ഉടൻ തന്നെ തിരിച്ച് കല്‍പറ്റ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  


കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജില്ലാആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടര്‍ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്ത ആദിവാസി സ്ത്രീ ആംബുലന്‍സിലും ആശുപത്രിയിലുമായി കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. വാളാട് എടത്തന കോളനിയിലെ കൃഷ്ണന്‍െറ ഭാര്യ അനിതയാണ് മൂന്ന് കുട്ടികളെ ആംബുലന്‍സിലും ആശുപത്രിയിലുമായി പ്രസവിച്ചത്. കുട്ടികളെല്ലാം മരിച്ചു. ഈ സംഭവം വലിയ കോലാഹലമുണ്ടാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.