റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറത്തെ 11 റിസര്‍വേഷന്‍ ടിക്കറ്റ് കൗണ്ടറുകള്‍ അടച്ചുപൂട്ടുന്നു

തിരുവനന്തപുരം: ടിക്കറ്റ് വില്‍പന കുറഞ്ഞെന്ന കാരണം പറഞ്ഞ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറത്ത് പോസ്റ്റ് ഓഫിസുകളിലും ബസ് സ്റ്റാന്‍ഡുകളിലുമടക്കം അനുവദിച്ച റിസര്‍വേഷന്‍  കൗണ്ടറുകള്‍ പിന്‍വലിക്കാന്‍ നീക്കം. പുളിങ്കുന്നം, വൈക്കം, മൂന്നാര്‍, ചാരുംമൂട്, ശാന്തിഗിരി, കുമളി, എടത്വ, കൂത്താട്ടുകുളം എന്നീ പോസ്റ്റ് ഓഫിസുകളിലും ഇടുക്കി ജില്ലാപഞ്ചായത്ത്, നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത്, കന്യാകുമാരി ജില്ലയിലെ തക്കല ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന റിസര്‍വേഷന്‍ കൗണ്ടറുകളാണ് പിന്‍വലിക്കുന്നത്. റെയില്‍വേ റിസര്‍വേഷന്‍ 80 ശതമാനവും ഇന്‍റര്‍നെറ്റ് വഴിയായത് മൂലം റെയില്‍വേ സ്റ്റേഷന് പുറത്തെ ചില  റിസര്‍വേഷന്‍ കേന്ദ്രങ്ങളുടെ ഉപയോഗനിരക്ക് താഴ്ന്നെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ മൂന്നുമാസം കൂടി ഇത്തരം കൗണ്ടറുകളെ നിരീക്ഷിച്ചശേഷം പിന്‍വലിക്കാനാണ് റെയില്‍വേയുടെ നീക്കം. റിസര്‍വേഷന് പ്രധാന സ്റ്റേഷനുകളെ ആശ്രയിക്കാത്തവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഇത്തരം കൗണ്ടറുകള്‍. വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്കേ ഐ.ആര്‍.സി.ടി.സി വഴി ടിക്കറ്റ് ബുക് ചെയ്യാനാവൂ.
പോസ്റ്റ് ഓഫിസുകളില്‍ ചുമതലപ്പെടുത്തുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും റെയില്‍വേ നല്‍കും.
ടിക്കറ്റിന്‍െറ നിശ്ചിത ശതമാനം കമീഷനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്‍കാറുണ്ട്. ഇത്തരം സൗകര്യങ്ങളെല്ലാമുണ്ടായിട്ടും ദിവസവും 15ല്‍ താഴെ ടിക്കറ്റുകള്‍ വിറ്റുപോകുന്ന കേന്ദ്രങ്ങള്‍ പൂട്ടാനാണ് റെയില്‍വേ ബോര്‍ഡിന്‍െറ നിര്‍ദേശമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
നിലവില്‍ പൂട്ടല്‍ ഭീഷണിയുള്ള കൗണ്ടറുകളില്‍ ചിലതില്‍ രണ്ടോ മൂന്നോ ടിക്കറ്റുകളുടെ റിസര്‍വേഷനാണ് നടക്കുന്നതെന്ന് റെയില്‍വേ വിശദീകരിക്കുന്നു. ഇവക്കായി റെയില്‍വേ ചെലവഴിക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടം ഏറെയാണെന്നാണ് വിലയിരുത്തല്‍. ദക്ഷിണ റെയില്‍വേയില്‍ തിരുവനന്തപുരം ഡിവിഷനുകീഴില്‍ 35 കൗണ്ടറുകളാണ് ഇത്തരത്തിലുള്ളത്. ഇതില്‍ 11 എണ്ണമാണ് നഷ്ടത്തിലുള്ളതത്രെ.
അതേസമയം, ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം സ്വകാര്യവത്കരിക്കുന്നതിന്‍െറ ഭാഗമായാണ് കൗണ്ടറുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്ന് ആക്ഷേപമുണ്ട്. ഐ.ആര്‍.ടി.സിയടക്കം ഉണ്ടായിരിക്കെ ടിക്കറ്റ് റിസര്‍വേഷന്‍ സ്വകാര്യ പേമെന്‍റ് പോര്‍ട്ടലുകളെയും റീ ചാര്‍ജിങ് സൈറ്റുകളെയും ഏല്‍പ്പിക്കാന്‍ റെയില്‍വേ തത്ത്വത്തില്‍ തീരുമാനമെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.