പിണറായി സര്‍ക്കാർ നിഷ്‌ക്രിയതയുടെ തടവറയിലെന്ന് ചെന്നിത്തല

തിരുവനന്തപുരം: നൂറും ദിനം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സര്‍ക്കാറിന് നല്ലതെന്ന് പറയാന്‍ ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിഷ്‌ക്രിയതയുടെ തടവറയിലാണ് പിണറായി സര്‍ക്കാർ. മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ പോലും സര്‍ക്കാറിനെകുറിച്ച് നല്ലത് പറയുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേപാതയിലാണ് പിണറായിയുടെയും പ്രവര്‍ത്തനങ്ങള്‍. വിവരാവകാശ നിയമത്തിന്‍റെ അന്തസത്ത സര്‍ക്കാര്‍ തകര്‍ത്തു. നൂറു ദിവസത്തെ നേട്ടമായി ഈ സര്‍ക്കാര്‍ പറഞ്ഞത് അത്രയും യു.ഡി.എഫ് സര്‍ക്കാറിന്‍റെ നേട്ടങ്ങളാണ്. സര്‍ക്കാറിന്‍റെ നിസംഗത കാരണം മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോലും കയറാന്‍ കഴിയുന്നില്ല. കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ആദ്യത്തെ സംഭവമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വന്തം ഓഫീസില്‍ കെട്ടിക്കിടക്കുന്ന ഫയലിനെ കുറിച്ച് എന്തേ ഒന്നും പറയുന്നില്ല. ഉപദേഷ്ടാക്കളെ കൊണ്ട് വലഞ്ഞ സര്‍ക്കാരാണിത്. സിംഗൂരിലെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് ടാറ്റക്ക് കൈമാറിയ ബുദ്ധദേവിന്‍റെ അനുഭവം ഓര്‍ക്കുന്നത് പിണറായി നന്നായിരിക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

സ്വാശ്രയ പ്രവേശം സംസ്ഥാന സര്‍ക്കാര്‍ കുളമാക്കി. മോഡറേഷന്‍ കൊടുത്താലും സര്‍ക്കാര്‍ പാസാകില്ല. മുൻ മന്ത്രി കെ.എം മാണിക്കെതിരായ വിജിലന്‍സ് നീക്കം സര്‍ക്കാറിന്‍റെ അറിവോടെയാണെന്നും വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആരോപിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.