ബ്രൂസെല്ലോസിസ് മണ്ണുത്തി ഫാമിലേക്കും വ്യാപിച്ചു

തൃശൂര്‍: കേരള വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവിഴാംകുന്ന് ഫാമില്‍ പശുക്കള്‍ക്ക് ബാധിച്ച ബ്രൂസെല്ളോസിസ് രോഗം (മാള്‍ട്ടപ്പനി) മണ്ണുത്തി ഫാമിലേക്കും പന്നി ഫാമിലേക്കും വ്യാപിച്ചു. തിരുവിഴാംകുന്നില്‍ 2013ല്‍ രോഗം ബാധിച്ച വിവരം മൂടിവെച്ചതുപോലെ മണ്ണുത്തിയിലേക്ക് പടര്‍ന്നതും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ബീജത്തിലൂടെ പകര്‍ന്നുവെന്ന് സംശയിക്കുന്ന ഈ രോഗം ഇനിയും വ്യാപിച്ചിരിക്കാമെന്ന് സംശയിക്കുന്നു. രോഗമുള്ളതും അല്ലാത്തതുമായ ഉരുക്കളെ ഒരുമിച്ച് മേയാന്‍ വിട്ടതാണ് രോഗം വ്യാപിക്കാന്‍ ഇടയാക്കിയതത്രേ.

2013ല്‍ തിരുവിഴാംകുന്ന് ഫാമിലെ 14 പശുക്കള്‍ക്കാണ് ആദ്യം രോഗം കണ്ടത്. അക്കാര്യം ഫാം അധികൃതര്‍ രഹസ്യമാക്കി വെച്ചു. കഴിഞ്ഞ ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴേക്കും രോഗം അനവധി ഉരുക്കളിലേക്ക് വ്യാപിച്ചിരുന്നു. ഇതിനിടെ, 2014 അവസാനവും 2015 ആദ്യവുമായി രോഗം ബാധിച്ച അമ്പതോളം പശുക്കളെ തിരുവിഴാംകുന്നില്‍നിന്ന് മണ്ണുത്തിയില്‍ എത്തിച്ച് രഹസ്യമായി കൊന്നു.

അഞ്ചും പത്തും പശുക്കളെ വീതം പരമരഹസ്യമായാണ് മണ്ണുത്തിയില്‍ എത്തിച്ചത്. നിലവില്‍ 84 പശുക്കള്‍ക്ക് ബ്രൂസെല്ളോസിസ് ബാധിച്ചതായാണ് പറയുന്നതെങ്കിലും 90ലധികം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ, 2013 മുതല്‍ 150ഓളം പശുക്കള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സങ്കരയിനം പശുക്കള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതുവഴി വെറ്ററിനറി സര്‍വകലാശാലക്ക് 70 ലക്ഷത്തോളം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. രോഗം കണ്ടത്തെിയ സ്ഥലത്തുതന്നെ ദയാവധം നടത്തി സംസ്കരിക്കണമെന്നാണ് നിയമം. അക്കാര്യം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് വെറ്ററിനറി സര്‍വകലാശാലയെ നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട്.

തിരുവിഴാംകുന്ന് ഫാമില്‍ 100 ഏക്കറോളം സ്ഥലമുണ്ട്. ബോര്‍ഡ് നിര്‍ദേശിക്കുന്നതുപോലെ ആഴത്തില്‍ കുഴിയെടുത്ത് ഇവയെ കുഴിച്ചിടുകയും നിശ്ചിതകാലത്തേക്ക് ഫാം അടച്ചിടുകയും ചെയ്താല്‍ ഭീഷണി ഒഴിവാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനുപകരം പശുക്കളെ മണ്ണുത്തിയില്‍ എത്തിച്ച് കൊന്ന് എല്ലുപൊടിയാക്കാനാണ് സര്‍വകലാശാല ശ്രമിച്ചത്. ഇതിന് വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 15 ലക്ഷം രൂപ വേണ്ടിവരുമത്രേ. എല്ലുപൊടി വിറ്റാലും ഇത് കിട്ടില്ല.

വെറ്ററിനറി സര്‍വകലാശാലയില്‍ ഒരു വര്‍ഷമായി വൈസ് ചാന്‍സലറില്ല. രജിസ്ട്രാറും ഗവേഷണ വിഭാഗം ഡയറക്ടറുമാണ് തീരുമാനം എടുക്കേണ്ടത്. തിരുവിഴാംകുന്ന് ഫാമില്‍ മുമ്പ് ചുമതലയില്‍ ഉണ്ടായിരുന്നയാള്‍ ഫണ്ട് വെട്ടിപ്പ് വിവാദത്തില്‍പെട്ടു. ഇപ്പോഴത്തെയാള്‍ക്ക് മൂന്നുദിവസം തിരുവിഴാംകുന്നിലും മൂന്നുദിവസം മണ്ണുത്തിയിലുമാണ് ജോലി. ബ്രൂസെല്ളോസിസ് ബാധ കണ്ടത്തെിയതുമുതല്‍ ലാഘവത്തോടെയുള്ള സര്‍വകലാശാലയുടെ സമീപനമാണ് പ്രശ്നം ഇത്രയും വഷളാക്കിയത്.

തിരുവിഴാംകുന്നില്‍ ദയാവധത്തിന് ധാരണ

കേരള വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവിഴാംകുന്നില്‍ ബ്രൂസെല്ളോസിസ് ബാധിച്ച പശുക്കളെ അവിടത്തെന്നെ ദയാവധം നടത്താന്‍ ധാരണ. മണ്ണുത്തി വെറ്ററിനറി കോളജില്‍ രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തിലാണ് ധാരണയുണ്ടായത്. രോഗം ബാധിച്ച ഉരുക്കളെ കവചിത വാഹനത്തില്‍ മണ്ണുത്തിയില്‍ എത്തിച്ച് കൊന്ന് എല്ലുപൊടിയാക്കാന്‍ സര്‍വകലാശാലക്ക് നല്‍കിയ അനുമതി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്നീട് പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുവിഴാംകുന്നില്‍ത്തന്നെ ദയാവധം നടത്തി സംസ്കരിക്കാന്‍ ധാരണയായത്.  എന്നാല്‍, ഇതിനെതിരെ തിരുവിഴാംകുന്നില്‍ സമീപകാലത്ത് എതിര്‍പ്പ് രൂപപ്പെട്ട സാഹചര്യത്തില്‍ അതും പ്രാവര്‍ത്തികമാകുമോ എന്ന ആശങ്കയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.