തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിൽ നിയോഗിതനായെങ്കിലും എൽ.ഡി.എഫ് സംസ്ഥാന കൺവീനർ സ്ഥാനം എ. വിജയരാഘവൻ ഒഴിയില്ല.
സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് സ്വീകരിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ നവംബർ 16ന് നടത്തുന്ന പ്രതിഷേധ കൂട്ടായ്മയിൽനിന്ന് മന്ത്രിമാരെ ഒഴിവാക്കാനും സെക്രേട്ടറിയറ്റ് തീരുമാനിച്ചു.
രണ്ട് സംഘടന ചുമതലകൾ സി.പി.എമ്മിൽ പതിവില്ല. എന്നാൽ, ചികിത്സാർഥം കോടിയേരി അവധിയിൽ പോകുന്ന കാലത്തെ പകരം ചുമതല മാത്രമാണ് വിജയരാഘവന് നൽകുന്നതെന്ന അഭിപ്രായമാണ് നേതാക്കൾ പ്രകടിപ്പിച്ചത്. ആരോഗ്യം വീണ്ടെടുക്കുന്നതോടെ കോടിയേരിക്ക് ചുമതല കൈമാറേണ്ടതുണ്ട്.
മാത്രമല്ല എൽ.ഡി.എഫ് കൺവീനറുടേത് ദൈനംദിന സംഘടന ചുമതലകൾ വഹിക്കേണ്ട പദവിയല്ലെന്നതും കണക്കിലെടുത്തു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണിക്കുള്ളിലെ സീറ്റ് തർക്കങ്ങൾ ജില്ല തലത്തിൽ തീരുന്നില്ലെങ്കിൽ പരിഹരിക്കേണ്ട ചുമതല കൺവീനറുടേതാണ്. എന്നാലും അതത്ര ഭാരിച്ചതല്ലെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.