മൂന്നാർ: ആഴ്ചകൾ നീണ്ട നിയമവ്യവഹാരങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ അരിക്കൊമ്പൻ ദൗത്യം വെള്ളിയാഴ്ച നടപ്പാക്കാൻ തീരുമാനം. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതിവിതക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി ഇടുക്കിയിൽനിന്ന് മാറ്റാനുള്ള ദൗത്യം വെള്ളിയാഴ്ച പുലർച്ച നാലിന് ആരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിന് മുന്നോടിയായി മോക്ഡ്രില്ലും ഉന്നതതല യോഗവും വ്യാഴാഴ്ച ചിന്നക്കനാലിൽ നടന്നു. എന്നാൽ, ആനയെ എവിടേക്കാണ് മാറ്റുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും അനുകൂലമെങ്കിൽ വെള്ളിയാഴ്ച പുലർച്ച നാലിന് ദൗത്യം ആരംഭിച്ച് ഏഴ് മണിക്ക് മുമ്പ് ആനയെ മയക്കുവെടി വെക്കാനാകുമെന്നാണ് ദൗത്യസംഘത്തിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിൽ പൂർണമായും ശാന്തൻപാറ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലും 144 പ്രഖ്യാപിച്ചു.
ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ ഇതിനുള്ള എല്ലാ മുന്നൊരുക്കവും പൂർത്തിയാക്കി. എന്തെങ്കിലും കാണവശാൽ ദൗത്യം വെള്ളിയാഴ്ച സാധ്യമായില്ലെങ്കിൽ ശനിയാഴ്ച പുലർച്ച നടപ്പാക്കും.പുതിയ താവളം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പെരിയാർ കടുവ സങ്കേതവും തിരുവനന്തപുരം അഗസ്ത്യാർകൂടവുമാണ് സജീവ പരിഗണനയിലുള്ളതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.