തൃശൂർ: പൊതു-സ്വകാര്യ ബാങ്കുകളിലെയും വിദേശ ബാങ്കുകളിലെയും ജീവനക്കാർക്കും ഓഫിസർമാർക്കും ആശ്വാസ വാർത്ത. ദസ്സറ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കണക്കിലെടുത്ത് ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക താൽക്കാലികമായി നൽകാൻ എല്ലാ ബാങ്കുകൾക്കും ബാങ്ക് മാനേജ്മെൻറുകളുടെ ഏകോപിത സംവിധാനമായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (െഎ.ബി.എ) ഉത്തരവ് നൽകി. ജീവനക്കാരുടെയും ഓഫിസർമാരുടെയും ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിലാണ് െഎ.ബി.എയുടെ നടപടി.
2017 നവംബർ ഒന്നിന് സർവിസിൽ ഉള്ളവരും തുടരുന്നവരുമായ ജീവനക്കാർക്കും ഓഫിസർമാർക്കും അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടങ്ങുന്ന ഒരു മാസത്തെ ശമ്പള തുകയാണ് നൽകേണ്ടത്. 2017 നവംബർ ഒന്നിനോ ശേഷമോ സർവിസിൽ പ്രവേശിച്ചവരും 2019 മാർച്ച് 31 വരെ ജോലി ചെയ്തവരുമായ ജീവനക്കാർക്കും ഓഫിസർമാർക്കും 15 ദിവസത്തെ വേതനത്തിനൊത്ത തുകയാണ് നൽകേണ്ടത്. ചർച്ച പൂർത്തിയായി ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരുേമ്പാൾ അനുവദിക്കുന്ന കുടിശ്ശികയിൽനിന്ന് ഇപ്പോൾ നൽകുന്ന തുക ബാങ്കുകൾക്ക് കുറവ് വരുത്താം.
2017 നവംബർ ഒന്നിന് കാലാവധി പൂർത്തിയായ ശമ്പള പരിഷ്കരണ കരാർ പുതുക്കാൻ ഐ.ബി.എയും ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസും (യു.എഫ്.ബി.യു) 30 വട്ടം ചർച്ച നടന്നു. രണ്ട് ശതമാനത്തിൽ ആരംഭിച്ച ശമ്പള വർധന വാഗ്ദാനം കഴിഞ്ഞമാസം 17ന് നടന്ന ചർച്ചയിൽ ഐ.ബി.എ 12 ആയി ഉയർത്തിയിട്ടുണ്ട്. ഇതിന് പുറമെ ബാങ്കുകൾ ലാഭാധിഷ്ഠിത ഇൻസെൻറീവ് നൽകുന്നതും അഞ്ച് പ്രവൃത്തി ദിനവും ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ ചർച്ചയിലാണ്. പുതിയ കരാറിന് സമയമെടുക്കുമെന്ന് ഐ.ബി.എ ചീഫ് എക്സിക്യുട്ടീവ് വി.ജി. കണ്ണൻ ചൊവ്വാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.