മണ്ണാർക്കാട്/ കോട്ടയം: ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് രണ്ട് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണ്ണാർക്കാട് തെങ്കര പെരുമണ്ണിൽ വീട്ടിൽ ഹംസ (56), റാന്നി വടശ്ശേരിക്കര മുണ്ടപ്ലാക്കൽ സുരേഷ് കുമാർ (55) എന്നിവരാണ് മരിച്ചത്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ബ്ലാക്ക് ഫംഗസ് സംശയത്തെ തുടർന്ന് വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിസിന് വിധേയമായി വരുകയായിരുന്നു.
കോവിഡ് ബാധിച്ച് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുരേഷ്. വെള്ളിയാഴ്ച പുലർച്ചയാണ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രാവിലെ മരിച്ചു. സ്രവ സാമ്പിൾ ശേഖരിച്ചശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കുകയും ചെയ്തു. ശനിയാഴ്ച പരിശോധന ഫലം വന്നപ്പോഴാണ് സുരേഷിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് സംസ്ഥാനത്ത് മെഡിക്കല്‍ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി. മ്യൂകര്‍മൈകോസിസ് രോഗവുമായി ബന്ധപ്പെട്ട നിരവധി അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്.
നിലവില്‍ കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ മ്യൂകര്‍മൈകോസിസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തേക്കാം. ഗുരുതര പ്രമേഹ രോഗമുള്ളവരിലാണ് രോഗം കൂടുതലായി കാണുന്നത്. അവരെ കോവിഡ് ബാധിച്ചാല്‍ നല്‍കേണ്ട ചികിത്സാമാനദണ്ഡങ്ങള്‍ ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഫംഗസ് ബാധിതർക്കുള്ള മരുന്ന് ലഭ്യത ഉറപ്പുവരുത്തും. പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകള്‍ വില കൂടിയതാണെങ്കില്‍ പോലും കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രമേഹരോഗം നിയന്ത്രണവിധേയമായി നിലനിര്‍ത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.