തൃശൂർ: സ്ഥാപനത്തിലെ മനുഷ്യവിഭവശേഷി (എച്ച്.ആർ -ഹ്യൂമൻ റിസോഴ്സ്) വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് ഉന്നതാധികാരികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർക്ക് ‘പണി’ കിട്ടും. ഇത് സ്വഭാവദൂഷ്യമായി പരിഗണിക്കുമെന്നും ഇത്തരക്കാരുടെ പട്ടിക തയാറാക്കി നടപടി എടുക്കുമെന്നും കോർപറേറ്റ് ഓഫിസ് ഉത്തരവിറക്കി. സ്വയം വിരമിക്കലിന് ശേഷം അവശേഷിക്കുന്നവർക്ക് വ്യാപക സ്ഥലംമാറ്റത്തിനും ചുമതല മാറ്റത്തിനും സാധ്യതയുണ്ടെന്ന ആശങ്ക പരക്കുന്നതിനിെടയാണ് കോർപറേറ്റ് ഓഫിസ് പേഴ്സണൽ വിഭാഗം ഡി.ജി.എം (പേഴ്സണൽ) ഒ.എൻ. തിവാരി സംസ്ഥാനങ്ങളിലെ സർക്കിൾ മേധാവികൾക്ക് ഉത്തരവ് അയച്ചത്.
നിയമനം, സ്ഥാനക്കയറ്റം, ഡെപ്യൂട്ടേഷൻ തുടങ്ങിയ വിഷയങ്ങളിൽ തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാക്കാൻ രാഷ്ട്രീയ നേതൃത്വത്തെ ഇടപെടുവിച്ച് സമ്മർദം ചെലുത്തുന്നത് കമ്പനിയിലെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് കോർപറേറ്റ് ഓഫിസ് ഓർമിപ്പിച്ചു. കോർപറേറ്റ് ഓഫിസിനെതിരെ ഇത്തരം കേന്ദ്രങ്ങളിൽ പരാതികളും നിവേദനങ്ങളും നൽകുന്നതും പെരുമാറ്റച്ചട്ട ലംഘനമാണ്.
ബി.എസ്.എൻ.എല്ലിൽ ജോലി ചെയ്യുന്നവരും ഡെപ്യൂട്ടേഷനിൽ പോയവരും പുനർവിന്യസിക്കപ്പെട്ടവരുമായ ഓഫിസർമാരും എക്സിക്യൂട്ടിവുകളും മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്താൽ അത് അവരുടെ വാർഷിക പ്രകടനം വിലയിരുത്തൽ (ആന്വൽ പെർഫോർമൻ അസസ്മെൻറ്) റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും സർക്കിൾ മേധാവി അച്ചടക്ക നടപടിയെടുക്കുകയും ചെയ്യും. ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക സർക്കിൾ തലത്തിൽ തയാറാക്കി ഓരോ മാസവും ആദ്യ ആഴ്ച കോർപറേറ്റ് ഓഫിസിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.