തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ കാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാര്‍ക്ക് നിർദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന കലക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെയുള്ള സമിതികള്‍ കൃത്യസമയത്ത് രൂപീകരിക്കണം. നിർദേശിച്ച പ്രവര്‍ത്തനങ്ങള്‍ അതാത് സമയം നടക്കുന്നുവെന്ന് ഉറപ്പാക്കണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം നടത്തി വിശദാംശങ്ങള്‍ തയ്യാറാക്കണം. ഒക്ടോബര്‍ രണ്ട് മുതല്‍ മാര്‍ച്ച് 30 വരെയാണ് ക്യാമ്പയിന്‍.
പലതരം പകര്‍ച്ചവ്യാധികള്‍ കണ്ടുവരുന്നുണ്ട്. നാട്ടില്‍ നിന്നും പൂര്‍ണമായി ഒഴിവായ രോഗങ്ങള്‍ പോലും വീണ്ടും വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണം. ഓറഞ്ച് ബുക്കില്‍ പറഞ്ഞത് പ്രകാരമുള്ള നടപടി സ്വീകരിക്കുകയും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണം.
2025 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യം പൂര്‍ണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി ഈ വര്‍ഷം നവംബര്‍ ഒന്നിലേക്ക് നിശ്ചയിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണം. അക്കാര്യത്തില്‍ വിടവുകള്‍ ഉണ്ടെങ്കില്‍ അവലോകനം നടത്തി നികത്തണം. ‘അവകാശം അതിവേഗം’ പദ്ധതിയുടെ ഭാഗമായി അതിദരിദ്രര്‍ക്ക് വിവിധ കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. അക്കാര്യത്തിലുള്ള കുറവുകളും പരിഹരിക്കണം.
തീരദേശ, മലയോര ഹൈവെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ തടസമുള്ള പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ എതിര്‍പ്പുള്ളവരുമായി സംസാരിച്ച് പദ്ധതി നടപ്പാക്കണം. ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂമി തരംമാറ്റലിന് മുന്‍ഗണന നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കണം. ഡാറ്റാ ബങ്കില്‍ ഉള്‍പ്പെടാത്ത 1291 ചതു.അടി വരെ ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ ഇളവ് ലഭ്യമാണെന്ന വിവരം ജനങ്ങളെ അറിയിക്കണം. ആനുകൂല്യത്തെക്കുറിച്ച് അറിയാതെ നല്‍കുന്ന അര്‍ഹമായ അപേക്ഷകള്‍ പരിഗണിച്ച് പെട്ടന്ന് തീര്‍പ്പാക്കണം.
യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, വീണ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ.വി. വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.