കൊച്ചി: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ചേലാട്ട് മാധവെൻറ മകള്‍ സി.കെ. ഓമന കമ്യൂണിസ്റ്റുകാരിയായത് അക്കാലത്ത് അത്ഭുതമായിരുന്നു. എ.കെ.ജിയും കൃഷ്ണപിള്ളയും സി.കെ. വിശ്വനാഥനുമാണ് ഇതിന് നിമിത്തമായത്.
സി.കെ. വിശ്വനാഥൻ പിന്നീട് ജീവിതത്തിലും സഖാവായി. കമ്യൂണിസ്റ്റ് ബന്ധം ആദ്യമൊക്കെ പിതാവ് എതിർത്തു. വിലപ്പോവാതെ വന്നതോടെ സാക്ഷാൽ ചേലാട്ട് മാധവനും കമ്യൂണിസ്റ്റ് സഹയാത്രികനായി.
പി. കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മയുടെകൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോഴാണ് 13 വയസ്സുകാരി ഓമന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് പ്രാസംഗികയെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീകളെ സംഘടിപ്പിച്ച് നിരവധി പ്രക്ഷോഭങ്ങൾ നയിച്ചു. കണിച്ചുകുളങ്ങര സമരത്തിനിടയിലും പാര്‍ട്ടിയെ നിരോധിച്ചപ്പോഴും അറസ്റ്റിലായി. രണ്ടുതവണയും പ്രായത്തിെൻറ ആനുകൂല്യംകൊണ്ട് അധികകാലം തടവിൽ കഴിയേണ്ടിവന്നില്ല. എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന അമരാവതി സമരത്തിൽ പങ്കാളിയായി. അന്നും അറസ്റ്റുണ്ടായെങ്കിലും എ.കെ.ജി നിരാഹാരം നിർത്തിയതോടെ കേസ് അവസാനിച്ചു.
1951ല്‍ ആലപ്പുഴ എസ്.ഡി കോളജില്‍ ഇൻറര്‍മീഡിയറ്റിന് ചേര്‍ന്നെങ്കിലും പാർട്ടി പ്രവർത്തനം നിർത്തിയില്ല. ’52ലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ മിക്ക വാര്‍ഡിലും പ്രസംഗിച്ചു. ആ തെരഞ്ഞെടുപ്പില്‍ വൈക്കത്തുനിന്ന് സി.കെ. വിശ്വനാഥന് വിജയിച്ചു. ഇക്കാലയളവില്‍തന്നെ വിശ്വനാഥനും ഓമനയും തമ്മിലെ സൗഹൃദം പാർട്ടിയില്‍ സംസാരമായി. ഗൗരിയമ്മയാണ് വിശ്വനാഥനുമായി സംസാരിച്ച് ഇഷ്ടം വിവാഹത്തിേലക്കെത്തിച്ചത്. 1953ലായിരുന്നു വിവാഹം.
1963ൽ എൽ.ഐ.സി െഡവലപ്മെൻറ് ഓഫിസറായി ജോലിയിൽ പ്രവേശിച്ചു. ജോലിസ്ഥലത്ത് രാഷ്്ട്രീയത്തിന് പൂര്‍ണ വിലക്കായിരുന്നു. പാര്‍ട്ടിയില്‍ തുടരണമെന്നും ജോലി ഉപേക്ഷിക്കണമെന്നും ചിലർ ഉപദേശിച്ചെങ്കിലും സി. അച്യുതമേനോന് ജോലിയിൽ തുടരാൻ നിർദേശിച്ചു. ജോലിയുള്ളതുകൊണ്ടാണ് മക്കളെ പട്ടിണികൂടാതെ പോറ്റാനായതെന്ന് അവർ പില്ക്കാലത്ത് പറഞ്ഞിട്ടുണ്ട്. സി.പി.എം-സി.പി.ഐ ലയനം ഒാമനയുടെ ഏറ്റവുംവലിയ സ്വപ്നമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.