കൊച്ചി: മുതിർന്ന കമ്യൂണിസ്റ്റ് പ്രവർത്തകയും മുൻ മന്ത്രി ബിനോയ് വിശ്വത്തിെൻറ മാതാവുമായ സി.കെ. ഓമന (84) അന്തരിച്ചു. എറണാകുളം പാലാരിവട്ടത്തെ ചേലാട്ട് വീട്ടില്‍ ശനിയാഴ്ച രാവിലെ 6.15നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി കിടപ്പിലായിരുന്നു.
1934 ആഗസ്റ്റ് ഒമ്പതിന് വൈക്കത്തായിരുന്നു ജനനം. സാമൂഹികപരിഷ്കർത്താവും കോൺഗ്രസ് നേതാവും എഴുത്തുകാരനുമായ ചേലക്കാട്ട് മാളികയിൽ ഇ. മാധവനും കൗസല്യയുമാണ് മാതാപിതാക്കൾ. പ്രമുഖ കമ്യൂണിസ്റ്റ് നേതാവും വൈക്കം മുൻ എം.എൽ.എയുമായ സി.കെ. വിശ്വനാഥനാണ് ഭർത്താവ്. വിദ്യാർഥി ജീവിതകാലം മുതൽ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. വിദ്യാർഥി ഫെഡറേഷെൻറയും ഫെഡറേഷന് നിരോധിച്ചപ്പോള്‍ വിദ്യാഭ്യാസ അവകാശ സമ്പാദന സമിതിയുടെയും മുന്‍നിര നേതാവായി. വൈക്കം ഗവ. ഇംഗ്ലീഷ് ഹൈസ്കൂളില്‍ വിദ്യാർഥിനിയായിരുന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
പാര്‍ട്ടി നിരോധിച്ച കാലത്ത് വെള്ളൂരിലെ വീട്ടില്‍ ഒളിവില്‍ക്കഴിഞ്ഞ പി. കൃഷ്ണപിള്ള, എം.എന്‍. ഗോവിന്ദന് നായര്‍, സി. അച്യുതമേനോന്, പി.ടി. പുന്നൂസ്, കെ.വി. പത്രോസ്, സി.ജി. സദാശിവന്, കോട്ടയം ഭാസി തുടങ്ങിയ നേതാക്കളും രാഷ്ട്രീയത്തിൽ വഴികാട്ടികളായി. ഒളിവിലായിരുന്ന നേതാക്കളുടെ സന്ദേശങ്ങൾ കൈമാറാനുള്ള ‘ടെക്ക്’ സംവിധാനത്തിെൻറ ഭാഗമായായിരുന്നു പ്രവർത്തനങ്ങളുടെ തുടക്കം. വൈക്കം താലൂക്ക് ദേശീയ മഹിള സംഘം രൂപവത്കരിച്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1957ല്‍ ഖാദി ബോര്‍ഡ് അംഗമായി. പാര്‍ട്ടി അനുമതിയോടെ എൽ.െഎ.സി ഡെവലപ്മെൻറ് ഓഫിസറായി ജോലിയിൽ പ്രവേശിച്ച ഇവർ ഡെവലപ്മെൻറ് ഓഫിസര്‍മാരുടെ സംഘടനയുടെ ദേശീയ നേതാക്കളിലൊരാളായിരുന്നു. മറ്റു മക്കള്‍: ബീന കോമളൻ, പരേതനായ ബിനോദ് വിശ്വം. മരുമക്കൾ: കെ.ജി. കോമളന്, ഷൈല സി. ജോര്‍ജ്, നജി. സഹോദരങ്ങൾ: സി.എം. തങ്കപ്പന്, സി.കെ. തുളസി, സി.കെ. ലില്ലി, സി.കെ. സാലി, സി.എം. ബേബി, സി.എം. ജോയ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പച്ചാളം ശ്മശാനത്തിൽ.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി പി. തിലോത്തമൻ, കെ.വി. തോമസ് എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, ഹൈബി ഈഡൻ, സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.