കോഴിക്കോട്: കോവിഡ് പരിശോധനയിൽ നിർദേശങ്ങൾ പാലിക്കാതെ വൻ തട്ടിപ്പ് നടത്തി സ്വകാര്യ ലബോറട്ടറികൾ. കോവിഡ് പരിശോധനക്ക് അംഗീകാരം ലഭിച്ച ലാബുകൾ സാമ്പിളുകൾ സ്വീകരിക്കുന്നത് മുതൽ പരിശോധന വരെ ഫ്രാഞ്ചൈസികൾക്ക് നൽകി ഉത്തരവാദിത്തം കൈയൊഴിയുകയാണ്.
ലാബ് പരിശോധനക്ക് അനുമതി നൽകുമ്പോൾ സാമ്പിളുകൾ സ്വീകരിക്കുന്നതു മുതലുള്ള നടപടിക്രമങ്ങൾക്കാണ് അനുമതി നൽകുന്നത്. ജില്ലയിലെ ചില ലാബുകൾ വിവിധ ജില്ലകളിൽനിന്ന് സാമ്പിളുകൾ സ്വീകരിക്കുന്നുണ്ട്. ഇതിനെല്ലാം പ്രത്യേകം അനുമതികൾ ആവശ്യമാണ്.
സാമ്പ്ൾ സ്വീകരിക്കുന്നതു മുതൽ കർശന സൂക്ഷ്മത പാലിച്ചാൽ മാത്രമേ ഫലം കൃത്യമാകൂ. ദിവസം 360 മുതൽ 400 വരെ പി.സി.ആർ പരിശോധനകൾ മാത്രമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബുകൾക്ക് നടത്താൻ സാധിക്കുക. എന്നാൽ, പല ലാബുകളും 1000 മുതൽ 2000 വരെ സാമ്പിളുകൾ സ്വീകരിച്ച് ഫലം നൽകിയതായി കണക്കുകൾ കാണിക്കുന്നു. പലരും ആൻറിജൻ പരിശോധനയും മറ്റും നടത്തി പി.സി.ആർ ടെസ്റ്റ് ഫലം എന്ന നിലയിൽ നൽകുന്നുണ്ട്. ചില ലാബുകൾ 50-60 സാമ്പിളുകൾ പരസ്പരം യോജിപ്പിച്ച് പരിശോധിക്കുകയും നെഗറ്റിവാണെങ്കിൽ 50ഉം നെഗറ്റിവ് എന്ന് റിപ്പോർട്ട് നൽകുകയും ചെയ്യുന്നു.
ഈ 50 സാമ്പിളുകളിൽ 10 എണ്ണം എങ്കിലും പോസിറ്റിവാണെങ്കിൽ ഫലം പോസിറ്റിവ് കാണിക്കും. ഒന്നോ രണ്ടോ സാമ്പിളുകൾ മാത്രമാണ് പോസിറ്റിവെങ്കിൽ അത് ഫലത്തിൽ തെളിയില്ലെന്ന് വിദഗ്ധർ പറയുന്നു. ഇങ്ങനെ കോവിഡ് നെഗറ്റിവാണെന്ന് തെറ്റിദ്ധരിക്കുന്ന രോഗികളിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കുകയും ചെയ്യും. കൃത്യമായ പരിശോധന നടത്താതെ രണ്ടായിരത്തിലധികം പേർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകിയ വളാഞ്ചേരി അർമ ലാബിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ലാബുകളിലും പരിശോധന നടത്തണമെന്ന് കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.
സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധനകളുടെ മറവിൽ വൻ തട്ടിപ്പാണ് നടക്കുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ അസീസ് അരീക്കര പറഞ്ഞു.
ലാബുകളുടെ നിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുന്നതിന് ഉന്നതാധികാര സമിതി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പരിശോധനയുടെ മറവിൽ ലാബുകൾ നടത്തുന്ന തട്ടിപ്പുകൾ സമഗ്രമായി അന്വേഷിക്കണമെന്ന് െഫഡറേഷൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.