മഞ്ചേരി: ബൈക്കില്‍ കൊണ്ടുപോയ പണം ഇന്നോവ കാറുകൊണ്ട് ഇടിച്ച് തെറിപ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ആറുവര്‍ഷത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. എറണാകുളം പരവൂര്‍ കല്ലൂര്‍ ബിബീഷ് (36), പരവൂര്‍ ആലങ്ങാട് പഴംപള്ളി സിനോഷ് (30) എന്നിവരെയാണ് മഞ്ചേരിയില്‍ അറസ്റ്റ് ചെയ്തത്. 2011 ആഗസ്റ്റ് മൂന്നിനാണ് അരീക്കോട് കീഴുപറമ്പില്‍ വെച്ച് കൊടുവള്ളിയിലെ ഒരു ജ്വല്ലറിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയ ഏഴുലക്ഷം രൂപ അഞ്ചംഗ സംഘം കവര്‍ന്നത്. തൊള്ളറമ്മല്‍ അബ്ദുസ്സലാം എന്നയാളെ ഇന്നോവ കാറില്‍ വന്ന അഞ്ചംഗ സംഘം ഇടിച്ചുതെറിപ്പിച്ച് കാറില്‍ കയറ്റി മര്‍ദിച്ചാണ് ഏഴുലക്ഷം കവര്‍ന്നത്.
അന്ന് പ്രതികള്‍ സഞ്ചരിച്ച വാഹനം കോട്ടക്കല്‍ എസ്.ഐയും സംഘവും തടഞ്ഞെങ്കിലും പൊലീസ് വാഹനത്തെയും ഇടിച്ച് അവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന്, വാഹനം ഓടിച്ച തൃശൂര്‍ പൂന്തോള്‍ സ്വദേശി അരീക്കാട്ടില്‍ ബൈജു, വടകര സ്വദേശി ബിനോയ്, വേങ്ങര സ്വദേശി എട്ടുവീട്ടില്‍ നിസാമുദ്ദീന്‍ എന്നിവരെയടക്കം ഇവര്‍ക്ക് സഹായം നല്‍കിയ പതിനഞ്ചോളം പ്രതികളെ പിടികൂടിയിരുന്നു. ഇതില്‍ നിസാമിന് മലപ്പുറം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ സമാന സംഭവങ്ങളില്‍ കേസുണ്ട്.
ഇപ്പോള്‍ പിടിയിലായ ബിബീഷ് ഗോവ, മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് നാട്ടില്‍ തിരിച്ചത്തെിയത്. അടുത്തിടെ ഇറങ്ങിയ ചില ചിത്രങ്ങളില്‍ ഇദ്ദേഹം മുഖംകാണിച്ചിട്ടുണ്ട്. സിനോഷ് തൃശൂരില്‍ കോണ്‍ട്രാക്ടര്‍ ജോലി ചെയ്ത് വരികയായിരുന്നു. അന്ന് അഞ്ചുലക്ഷം രൂപയോളം പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മഞ്ചേരി സി.ഐ കെ.എം. ബിജു, എസ്.ഐ എസ്.ബി. കൈലാസ് നാഥ്, പ്രത്യേക ക്രൈം സ്ക്വാഡിലുള്‍പ്പെട്ട പി. സഞ്ജീവ്, സലീം, ജോഷി, സുബൈര്‍, ഹാരിസ്, യൂനുസ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.