എട്ട് വയസുകാരി ഗൾഫിൽ നിന്ന് മടങ്ങി, അമ്മയുടെ മൃതദേഹവുമായി

ദുബൈ: അമ്മ ഗൾഫിൽ പറന്നിറങ്ങുേമ്പാൾ അവൾ ആ വയറിനുള്ളിലായിരുന്നു, എട്ടാം വയസിൽ ആ മകൾ മടങ്ങിയത് തന്‍റെ മിടിപ്പും തുടിപ്പുമൊക്കെ അറിഞ്ഞിരുന്ന ആ അമ്മയുടെ ഉയിരില്ലാത്ത ദേഹവുമായാണ്. ദുബൈയിൽ സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശേരിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

തിരുവനന്തപുരം കാരേറ്റിനടുത്തുളള മൂങ്കോട് സ്വദേശി നാല്‍പ്പത് വയസ്സുളള രാജിയാണ് ഹൃദയസ്തംഭനമൂലം മരണപ്പെട്ടത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂത്ത മകളെ ഗര്‍ഭത്തോടെ ഇരിക്കുമ്പോഴാണ് രാജി ആദ്യമായി ഗള്‍ഫിലേക്ക് വരുന്നത്. ഇന്ന് രാജിയുടെ മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങിയത് എട്ട് വയസ്സ് മാത്രം പ്രായമുള്ള ആ മകളാണ്. രാജിയുടെ പെട്ടെന്നുണ്ടായ മരണമറിഞ്ഞ ഇളയമകൾ തലകറങ്ങി വീണു. ഐ.സി.യുവിൽ അഡ്മിറ്റായ ആ മകളുടെ അടുത്താണ് ഷാര്‍ജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ അച്ഛൻ സജികുമാര്‍. ഇതോടെയാണ് എട്ട് വയസുകാരിക്ക് നാട്ടിലേക്ക് അമ്മയുടെ മൃതദേഹവുമായി ഒറ്റക്ക് വരേണ്ടി വന്നത്.

അഷ്റഫ് താമരശ്ശേരിയുടെ പോസ്റ്റ് വായിക്കാം.

ഇന്ന് നാട്ടിലേക്കയച്ച മൃതദേഹം തിരുവനന്തപുരം കാരേറ്റിനടുത്തുളള മൂങ്കോട് സ്വദേശി നാല്‍പ്പത് വയസ്സുളള രാജിയുടെതായിരുന്നു.മരണകാരണം Cardiac Arrest ആയിരുന്നു.മൃതദേഹവുമായി നാട്ടിലേക്ക് പോയത് 8വയസ്സ് മാത്രം പ്രായമുളള മകളാണ്.ഏതാണ്ട് 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂത്ത മകളെ ഗര്‍ഭത്തോടെ ഇരിക്കുമ്പോഴാണ് രാജി ആദ്യമായി ഗള്‍ഫിലേക്ക് വരുന്നത്.ഭര്‍ത്താവ് സജികുമാര്‍ ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. സുരക്ഷിതമായി അമ്മയുടെ കരുതലിലൂടെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവസരം കിട്ടിയ ആ മകള്‍ തന്നെ നിശ്ചലമായ അമ്മയുടെ ശരീരവുമായി നാട്ടിലേക്ക് പോകേണ്ട വിധി.


ഷാര്‍ജ വിമാനതാവളത്തില്‍ നിന്നും തിരുവന്തപുരത്തേക്ക് വിമാനം പറക്കുമ്പോള്‍ ഇങ്ങ് ഇവിടെ ഷാര്‍ജയില്‍ അല്‍ ഖാസ്മി ആശുപത്രിയിലെ കുട്ടികളുടെ ICCU വാര്‍ഡിന്‍റെ മുമ്പില്‍ ഇളയമകളുടെ ജീവന് വേണ്ടി ദെെവത്തോട് യാചിച്ചുകൊണ്ട് വിതുമ്പുകയാണ് ഒരു അച്ഛന്‍, അതെ സജികുമാര്‍ ഇന്നലെ ICCU യുവിന്‍റെയും മോര്‍ച്ചറിയുടെയും ഇടയിലായിരുന്നു അയാളുടെ ജീവിതം.ഇന്ന് ഭാര്യ രാജിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോള്‍ തന്‍റെ പ്രിയപ്പെട്ടവള്‍ക്ക് അവസാനമായി അന്ത്യകര്‍മ്മം പോലും ചെയ്യുവാന്‍ പോലും കഴിയാത്ത ഒരു നിസ്സഹായവസ്ഥ.
എന്തൊരു വിധിയാണ് ദെെവമേ,ദുരന്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി,രാജിയുടെ പെട്ടെന്നുണ്ടായ മരണം ഇളയമകളെ കാര്യമായി ബാധിച്ചു. നില്‍ക്കുന്ന നില്‍പ്പില്‍ ആ കുഞ്ഞുമകള്‍ തലകറങ്ങി വീഴുകയായിരുന്നു.ഒരു വശത്ത് നിശ്ചലമായി കിടന്നുറങ്ങുന്ന സഹധര്‍മ്മിണി രാജി, മറ്റൊരു വശത്ത് ജീവിന് വേണ്ടി മല്ലിടുന്ന ഇളയ മകള്‍.വല്ലാത്ത ഒരു അവസ്ഥ,ദെെവമെ ഇങ്ങനെ ഒരു വിധി ആര്‍ക്കും വരുത്തരുതെയെന്ന് പ്രാര്‍ത്ഥിച്ചുപോയി.


ഷാര്‍ജ വിമാനത്തില്‍ മൃതദേഹം കയറ്റി അയച്ചിട്ട് ഞാന്‍ നേരെ പോയത് അല്‍ ഖാസ്മി ആശുപത്രിയിലേക്കായിരുന്നു.അവിടെ ചെല്ലുമ്പോള്‍ ICCU യുവിന്‍റെ മുന്നില്‍ തളര്‍ന്നു നില്‍ക്കുകയാണ് ആ പാവം മനുഷ്യന്‍,കണ്ണുനീര്‍ വറ്റിപോയിരിക്കുന്നു.മുഖത്ത് എല്ലാം നഷ്ടപ്പെട്ടവന്‍റെ ഭാവം.ഇല്ല സഹോദരാ നീ ഈ മക്കള്‍ക്ക് വേണ്ടി ജീവിക്കണം.തളരരുത്, നീയും കൂടി ഇല്ലാതായാല്‍ ഈ പിഞ്ചുമക്കള്‍ക്ക് ആരാണ് ഉളളത്.
വിധിയെ തടയുവാന്‍ ആര്‍ക്കും കഴിയില്ല,വിധിയുടെ മനുഷ്യരായ നമ്മള്‍ എത്രയോ നിസാരന്‍.

Tags:    
News Summary - eight-year old returned from the Gulf with her mother's body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.