തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സ കഴിഞ്ഞ വയോധികൻ പുഴുവരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സ കഴിഞ്ഞെത്തിയ 55കാരനായ രോഗി പുഴുവരിച്ച നിലയില്‍. വീണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ഈ ദുരവസ്ഥ. ഇദ്ദേഹത്തിന്‍റെ കുടുബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.

ഓഗസ്റ്റ് 21ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയുണ്ടായ വീഴ്ചയില്‍ അനില്‍കുമാറിന് പിടലിക്ക് പരിക്കേറ്റിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കേ സെപ്റ്റംബര്‍ ആറിന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാകുന്നത്. ഈ സാഹചര്യത്തില്‍ ബന്ധുക്കളോട് ക്വാറന്‍റീനില്‍ പോകാന്‍ നിർദേശിക്കുകയും, അനില്‍കുമാറിനെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് അനില്‍കുമാറിന്‍റെ ഭാര്യയും മക്കളും വീട്ടില്‍ ക്വാറന്‍റീനിലായി.

സെപ്റ്റംബര്‍ 26ന് അനില്‍കുമാറിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. അനില്‍കുമാറിനെ വന്ന് കൊണ്ടുപോകാമെന്ന് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 27ന് കുടുംബം ആശുപത്രിയിലെത്തി അനില്‍കുമാറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ശരീരം പുഴുവരിച്ച നിലയില്‍ കണ്ടത്.

അച്ഛന് ഒരു തുള്ളിവെള്ളം പോലും കിട്ടാതെയാണ് ആശുപത്രിയില്‍ കഴിയേണ്ടിവന്നതെന്ന് അവസ്ഥ കണ്ടപ്പോള്‍ മനസ്സിലായതായി മകള്‍ പറയുന്നു. 21 ദിവസം മുമ്പ് തങ്ങള്‍ കെട്ടിക്കൊടുത്ത ഡയപ്പര്‍ പോലും ആശുപത്രിയിലെ ജീവനക്കാര്‍ മാറ്റിക്കൊടുത്തില്ലെന്നും കുടുംബം ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.