ബ്രഹ്മപുരത്ത് തീ അണക്കാൻ സ്വീകരിച്ചത് ഉചിതമായ രീതിയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതായി മന്ത്രി പി. രാജീവ്

തിരുവനന്തപുരം: ബ്രഹ്മപുരത്ത് തീ അണക്കുന്നതിന് സംസ്ഥാനം സ്വീകരിച്ച രീതി ഏറ്റവും ഉചിതമായ രീതിയാണെന്ന് ദേശീയ- അന്തർദേശീയ വിദഗ്ധർ അഭിപ്രായപ്പെട്ടുവെന്ന് മന്ത്രി പി. രാജീവ്. തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോർജ് ഹീലി മുന്നയിറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന വിദഗ്ധ സമിതിയും സമാനമായ വിലയിരുത്തലാണ് നടത്തിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐ.ഐ.ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.


തീ അണഞ്ഞതായി പുറമെ തോന്നുന്ന ഭാഗങ്ങളിൽ വീണ്ടും തീ ആളാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തണം. മാലിന്യങ്ങൾ മറ്റൊരിടത്തേക്ക് കോരി മാറ്റി വെള്ളത്തിൽ കുതിർത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി.

തീ കെടുത്തിയ ഭാഗങ്ങളിൽ വീണ്ടും മാലിന്യം കൂട്ടരുത്. ഉൾഭാഗങ്ങളിൽ വെള്ളം എത്തിക്കാനാകാതെ പുകയുന്ന മാലിന്യക്കൂനകളിൽ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം മുകളിൽ മണ്ണിന്റെ ആവരണം തീർക്കുന്നത് പ്രയോജനപ്രദമല്ല. അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മുഖാവരണം ധരിക്കണമെന്നും ജോർജ് ഹീലി നിർദേശിച്ചു.

പുറമേക്ക് ദൃശ്യമല്ലാത്ത കനലുകൾ കണ്ടെത്തുന്നതിനായി തെർമൽ (ഇൻഫ്രാറെഡ്) കാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാം. തീ കെടുത്തിയ ഭാഗങ്ങൾ ആഴത്തിൽ കുഴിച്ച് കനലുകളും പുകയും ഇല്ലെന്ന് ഉറപ്പു വരുത്തണം. ബ്രഹ്മപുരത്തും പരിസര പ്രദേശത്തും വായു, വെള്ളം നിലവാരം നിരന്തരമായി നിരീക്ഷിക്കണമെന്നും യോഗം വിലയിരുത്തി

മാർച്ച് രണ്ടിന് തീപിടുത്തമുണ്ടായ ഘട്ടത്തിൽ തന്നെ കോർപ്പറേഷൻ അധികൃതരും ജില്ലാ കളക്ടറും ഉൾപ്പെടെയുള്ളവരുമായി പ്രശ്നം ചർച്ച ചെയ്തിരുന്നു. മുമ്പ് പല ഘട്ടങ്ങളിലുമുണ്ടായതുപോലെ വെള്ളം ഉപയോഗിച്ച് രണ്ടു ദിവസത്തിനകം തീ അണയ്ക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. മാര്‍ച്ച് നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ഞാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നത തല യോഗം ചേര്‍ന്നു.

യോഗത്തിൽ തീ അണച്ച സ്ഥലങ്ങളിൽ വീണ്ടും തീപടരുന്ന പ്രശ്നം ഫയർഫോഴ്സ് അവതരിപ്പിച്ചു. മീറ്ററുകൾ അടിയിലും തീ ഉള്ളതുകൊണ്ട് ഇളക്കി മാറ്റി വെള്ളം അടിക്കുന്ന രീതി വേണ്ടി വരുമെന്ന് മനസിലാക്കി. അതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ ജെ സി ബി യും ഫ്ലോട്ടിങ്ങ് ജെ സി ബി യും ഉൾപ്പെടെ പല ജില്ലകളിൽ നിന്നും സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.

മന്ത്രി എന്ന നിലയിൽ എല്ലാ ദിവസവും പ്രവർത്തനം വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്തി. വാർ റൂം പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ രണ്ടു കൺട്രോൾ റൂം തുറന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ തല യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് അവലോകനം നടത്തി കർമ്മപദ്ധതി അംഗീകരിച്ചു.

തീ അണക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ തന്നെയാണ് ഉചിതമെന്ന് എല്ലാ ദിവസവും നടത്തിയ ആശയ വിനിമയത്തിൽ ലഭ്യമായ വിദഗ്ധരും അഭിപ്രായപ്പെട്ടത്. അവരുടെ ഉപദേശങ്ങളും സഹായകരമായി. ദശകങ്ങളായി കുന്നു കൂടിയ മാലിന്യ മലയാണ് ഇത്രയും സങ്കീർണ്ണമായ സാഹചര്യം സൃഷ്ടിച്ചത്. ഇപ്പോൾ തീ പൂർണ്ണമായും അണഞ്ഞ സ്ഥിതിയാണെങ്കിലും ചിലയിടങ്ങളിൽ തുടർ ജാഗ്രത വേണ്ടി വരും. ഇന്നലെ വരെ തുടർന്ന അതേ രീതിയിൽ മുഴുവൻ മാനവവിഭവശേഷിയും ഇന്നും ഉപയോഗിക്കുന്നുണ്ട്. ബ്രഹ്മപുരത്തിൽ പാഠം ഉൾക്കൊണ്ട് ശക്തമായ നടപടികൾ സ്വീകരിച്ച് ശാശ്വത പരിഹാരത്തിനാണ് ഇനിയുള്ള ശ്രമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Expert Says it is the apt model to put out the fire from Brahmapuram - Minister P Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.