കൊച്ചി: പ്രവേശനസമയത്ത് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) അടക്കം രേഖകൾ നിർബന്ധമാക്കിയ സർവകലാശാല നടപടികൾ മൂലം വലയുന്ന വിദ്യാർഥികൾക്ക് അടിയന്തര സർക്കാർ ഉത്തരവ് തുണയായില്ല. ഉന്നത ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ നടപടികൾ പൂർത്തീകരിക്കുന്നതുവരെ ടി.സിയും മറ്റ് രേഖകളും സമർപ്പിക്കാൻ വിദ്യാർഥികൾക്ക് സാവകാശം നൽകണമെന്ന സർക്കാർ ഉത്തരവാണ് ഫലം കാണാതെ പോകുന്നത്. ജൂലൈ അഞ്ചിന് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളുടെ പ്രത്യേക ഉത്തരവും ബന്ധപ്പെട്ട കോളജുകൾ പ്രവേശന സമയത്ത് ആവശ്യപ്പെടുന്നതാണ് വിനയായത്.
പ്രവേശന സമയത്ത് ടി.സി, മൈഗ്രേഷൻ, കോഴ്സ് ആൻഡ് കോണ്ടാക്ട് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കുന്നതിൽ ഇളവ് നൽകി സർവകലാശാലകൾ നേരത്തേ ഉത്തരവിട്ടിരുന്നു. അവസാന വർഷ/ സെമസ്റ്റർ പരീക്ഷകൾ പൂർത്തിയാകാത്ത വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദം, ബി.എഡ്, ഡി.എൽ.ഇ.ഡി തുടങ്ങിയ കോഴ്സുകൾക്ക് ചേരാൻ ഇത് അവസരമൊരുക്കിയിരുന്നു. എന്നാൽ, ചില വിവാദങ്ങളുടെയും ഇളവിനെതിരെ ചില മാനേജ്മെന്റുകൾ രംഗത്തുവരുകയും ചെയ്തതിനെത്തുടർന്ന് ചില സർവകലാശാലകൾ ഇതിൽ മാറ്റം വരുത്തി.
സിൻഡിക്കേറ്റ് യോഗ തീരുമാനപ്രകാരം സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ അനുവദിച്ച ഇളവ് മരവിപ്പിച്ച് എം.ജി സർവകലാശാല വൈസ് ചാൻസലർ ജൂൺ 23ന് ഉത്തരവിട്ടു. ടി.സി അടക്കം ഹാജരാക്കാത്തവർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് ഉപരിപഠനം തടസ്സപ്പെടാതിരിക്കാൻ പ്രവേശന നടപടി പൂർത്തിയാകുംവരെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സാവകാശം നൽകണമെന്ന അടിയന്തര ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ, അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ പല കോളജ് അധികൃതരും തയാറായില്ല. സർവകലാശാലകൾ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ ഇളവ് നൽകാനാവൂ എന്നായിരുന്നു കോളജുകളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.