നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ചത് വന്യമൃഗവേട്ടക്കിടെയെന്ന് പൊലീസ്. പ്രതികൾ വന്യമൃഗത്തിന് നേരെ വെടിയുതിർത്തത് വീടിന്‍റെ ചുവർ തുളച്ചുകയറുകയായിരുന്നു. മാവടി സ്വദേശി പ്ലാക്കൽ സണ്ണി (57) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്.
സണ്ണിയുടെ വീട്ടുചുമരിൽ അഞ്ച് വെടിയുണ്ടകൾ തുളച്ചുകയറിയ പാടുണ്ടായിരുന്നു. സണ്ണിയുടെ ദേഹത്ത് കൊണ്ടത് നാടൻതോക്കിൽ നിന്നുള്ള വെടിയാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. വന്യമൃഗത്തിന് നേരെയുതിർത്ത വെടിയിലൊന്ന് അടുക്കളവാതിൽ തുളച്ചുകയറി സണ്ണിയുടെ മുഖത്താണ് കൊണ്ടത്.
മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അന്വേഷണത്തിനായി കട്ടപ്പന ഡിവൈ.എസ്.പി നിഷാദ് മോന്‍റെയും നെടുങ്കണ്ടം സി.ഐ ജർലിൻ വി. സ്കറിയയുടെയും നേതൃത്വത്തിൽ 50 അംഗ സംഘത്തെ നിയോഗിച്ചു. പ്രതികളെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.